വയനാട് മേപ്പാടിയില്‍ തുരങ്ക പാത നിര്‍മ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിക്കുകയും, ചിലരെ കാണാതാവുകയും ചെയ്തിരിക്കുന്നത് അത്യന്തം ദുഃഖകരമാണ്. തമിഴ്‌നാട് സ്വദേശികളായ ബല്‍രാജിനെയും ഭാര്യ കൂടമ്മാളിനെയും പോലെ ദുരന്തമുഖത്തു നിന്ന് ഒട്ടേറെ പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് ഈശ്വരകൃപ ഒന്നുകൊണ്ട് മാത്രമാണ്. കാണാതായവരുടെ കാര്യത്തില്‍ തീവ്രവും കാര്യക്ഷവുമായ പരിശോധന നടത്തണം. പദ്ധതി പ്രദേശത്ത് മറുനാടന്‍ തൊഴിലാളികളും സുരക്ഷാ ജീവനക്കാരും സൂപ്പര്‍ വൈസര്‍മാരുമൊക്കെ ഉണ്ടായിരുന്നു. മണ്ണിനടിയില്‍ ഒരാളും അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. പരിക്കേറ്റവര്‍ക്ക് ചികിത്സയ്‌ക്കും മറ്റുമുള്ള സഹായം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തരുത്.
മേപ്പാടി ദുരന്തം മനുഷ്യ നിര്‍മ്മിതമാണെന്ന് പറയേണ്ടിവരും. ഇക്കാര്യം മുഖ്യമന്ത്രിയും കൃഷി മന്ത്രിയും സമ്മതിക്കുന്നുമുണ്ട്. മണ്ണ് എടുത്തു മാറ്റാന്‍ തീരുമാനമെടുത്തിരുന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്. കഴിഞ്ഞ മാസം ഇരുപതാം തീയതി തന്നെ മണ്ണ് മാറ്റാന്‍ ഉത്തരവ് നല്‍കിയിരുന്നുവത്രേ. എന്നിട്ടും എന്തുകൊണ്ടാണ് ഇത് നടക്കാതെ പോയത് ? എന്തെങ്കിലും അനാസ്ഥ ഇക്കാര്യത്തില്‍ ഉണ്ടായോ? ആരെങ്കിലും അനാവശ്യ ഇടപെടല്‍ നടത്തിയിരുന്നോ? ഇതു സംബന്ധിച്ച് അധികൃതര്‍ വിശദീകരിക്കണം. തുരങ്ക പാത വേണ്ടെന്ന അഭിപ്രായം ചില കോണുകളില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വേണ്ടെന്ന തരത്തിലുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ചില രാഷ്‌ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സൈബര്‍ ഇടങ്ങളില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
പാരിസ്ഥിതികമായ ആശങ്കകളെ ഒരിക്കലും കുറച്ചു കാണാനാവില്ല. വയനാടിന്റെ കാര്യത്തിലാവുമ്പോള്‍ ഈ ആശങ്ക വളരെ വലുതാണു താനും. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴക്കാലത്ത് ദുരന്തങ്ങളുടെ പരമ്പര തന്നെയാണ് ഈ ജില്ലയില്‍ ഉണ്ടായത്. പുത്തുമലയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ കണ്ണുനീര്‍ വറ്റിയിട്ടില്ല. മുട്ടില്‍ മലയിലും മക്കിമലയിലും ഉരുള്‍പൊട്ടലുകളുണ്ടായി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമൊക്കെ വയനാട്ടില്‍ പണ്ടുകാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനിടെയാണ് ഇത്രയും വലിയ ദുരന്തങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സംഭവിക്കുന്നത്. ഇതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കടന്നുകയറ്റമാണോ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്നതാണ് വയനാട് ജില്ലയിലെ പല പ്രദേശങ്ങളും. പരിസ്ഥിതി ലോലമായ ഇത്തരം പ്രദേശങ്ങളില്‍ ക്വാറികളും നിര്‍മ്മിതികളും പാടില്ലെന്ന് ഗാഡ്ഗില്‍ കമ്മിറ്റി തന്നെ ആധികാരികമായി പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഈ സത്യം അംഗീകരിക്കാന്‍ രാഷ്‌ട്രീയത്തിന്റെയും വോട്ടു ബാങ്കിന്റെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി ഭരണനേതൃത്വം തയ്യാറായില്ല. അനധികൃത മരംമുറിക്കലിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ചെറുവിരലനക്കാന്‍ പോലും ഭരിക്കുന്നവര്‍ തയ്യാറല്ല. പലര്‍ക്കും അധികാരത്തിലേക്കുള്ള വഴിവെട്ടുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണല്ലോ. അവര്‍ക്ക് എന്ത് പരിസ്ഥിതി സംരക്ഷണം! പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പണം പിരിക്കുന്നവരുടെ കൂട്ടത്തിലും ഇക്കൂട്ടരെ കാണാം.
പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിദുരന്തത്തിന്റെയും കാര്യം വരുമ്പോള്‍ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. നൂറുകണക്കിന് ആളുകളുടെ ജീവന്‍ പൊലിഞ്ഞിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മേപ്പാടി ദുരന്തത്തിലും ഇത് കാണാന്‍ കഴിയുന്നു. അശാസ്ത്രീയമായി മണ്ണ് തള്ളിയതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്ന് മന്ത്രിമാര്‍ തന്നെ പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലല്ലോ. കരാറുകാരുടെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. അപകട സാധ്യത മുന്നില്‍ക്കണ്ട് നടപടികളെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ പെട്ടെന്നൊരു മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ലായിരിക്കാം. പക്ഷേ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയണം.















