ന്യൂദല്‍ഹി: ഐപിഎല്ലില്‍ ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം. ദല്‍ഹിയുടെ യുവത്വവും ചെന്നൈയുടെ പരിചയസമ്പത്തും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ഫിറോസ് ഷാ കോട്ലയില് രാത്രി 8ന് ആരംഭിക്കും.
ആദ്യ മത്സരങ്ങള്‍ വിജയിച്ച ഇരുടീമും ആത്മവിശ്വാസത്തിലാണ്. ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ചെന്നൈയുടെ വരവ്. സ്വന്തം മണ്ണില്‍ സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ കറക്കി വീഴ്ത്തിയ ചെന്നൈക്ക് ഇക്കുറി കാര്യങ്ങല്‍ എളുപ്പമാകില്ല.
ആദ്യ മത്സരത്തില്‍ മുംബൈയെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച ദല്‍ഹിക്ക് ഇത് സീസണിലെ ആദ്യ ഹോം മാച്ചാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ 27 പന്തില്‍ 78 റണ്‍സ് നേടി തകര്‍ത്തടിച്ച യുവതാരം ഋഷഭ് പന്തിന്റെ ബാറ്റിലാകും ദല്‍ഹിയുടെ പ്രതീക്ഷ. നായകന് ശ്രേയസ് അയ്യര്‍, പ്രിഥ്വി ഷാ, കോളിന് ഇന്‍ഗ്രാം എന്നിവര്‍ മധ്യനിരയില്‍ ബാറ്റേന്തും. ഇഷാന്ത് ശര്‍മ, ട്രന്റ് ബോള്‍ട്ട്, കഗീസോ റബാഡ ത്രയമാണ് ദല്‍ഹിയുടെ ബൗളിങ് കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ മൂവരും ചേര്‍ന്ന് വീഴ്ത്തിയത് അഞ്ചു വിക്കറ്റ്.
മറുവശത്ത് പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ചെന്നൈ നടത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍, കളത്തിലിറങ്ങിയ പതിനൊന്നില്‍ ഒമ്പതുപേരും മുപ്പതു കഴിഞ്ഞവര്‍. ദല്‍ഹിയുടെ യുവനിരയെ ഹര്ഭജന്-താഹിര്‍ സഖ്യത്തിലൂടെ മറികടക്കാനാകും ധോണി ശ്രമിക്കുക. ഓള്‍റൗണ്ടര്‍മാരുടെ വലിയ താരനിരയാണ് ചെന്നൈയുടെ കരുത്ത്. ബാറ്റ്കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ഓപ്പണര്‍ ഷെയ്ന് വാട്സണ് ഇക്കുറി ഫോം തെളിയിക്കേണ്ടതുണ്ട്. റെയ്ന, ധോണി, ജഡേജ, ബ്രാവോ എന്നിവരടങ്ങുന്ന മധ്യനിര സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവര്‍.
സ്പിന്നര്‍മാരെ തുണയ്ക്കുന്ന ഫിറോസ് ഷാ കോട്ലയില് മേല്‍ക്കൈ ചെന്നൈക്കുതന്നെ. ഹര്ഭജന്, താഹിര്‍, ജഡേജ സ്പിന്‍ ത്രയം ഏതു ബാറ്റിങ്ങ് നിരയെയും വീഴ്ത്താന്‍ പോന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: