കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പൊതുസ്ഥലങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ഫ്ളക്സ് ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കരുതെന്നും ഡിവിഷന് ബെഞ്ച് മാര്‍ച്ച് 11 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ നടപ്പാക്കണമെന്നു കോടതി.
അനധികൃത ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ക്ക് ഇവ തിരിച്ചു നല്‍കുന്നതിനൊപ്പം ഫീസും പിഴയും ഈടാക്കണം. ഇതു നല്കുന്നില്ലെങ്കില് റിക്കവറി നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, പിവിസി ഫ്ളക്സ് തുടങ്ങിയവ ഇലക്ഷന് പ്രചരണത്തിന് ഉപയോഗിക്കുന്നത് തടഞ്ഞ് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരിച്ചു.
പൊതു സ്ഥലങ്ങളില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡ് വെക്കുന്നതുള്‍പ്പെടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
പ്രചരണത്തിനായി നിയമവിരുദ്ധ വസ്തുക്കള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാം. ഇങ്ങനെ നല്കുന്ന പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ക്കെതിരെ (എസ്എച്ച്ഒ ) നടപടിയെടുക്കണം.
അനധികൃത ഫ്ളക്സ് ബോര്‍ഡുകളുടെ നിരോധനം നടപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ എന്തുകൊണ്ടാണ് ഇനിയും മൊബൈല്‍ നമ്പരും വാട്ട്സ് അപ്പ് നമ്പരും ഇ മെയില്‍ ഐ ഡിയും പ്രസിദ്ധപ്പെടുത്താത്തതെന്ന് കോടതി വാക്കാല്‍ ചോദിച്ചു. നിരോധനത്തിനു ശേഷം ഫ്ളക്സിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ബോധിപ്പിച്ചു. ഹര്ജിഏപ്രില് 11 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: