കല്‍പ്പറ്റ: വീട് ജപ്തി ചെയ്തതിനെതിരെ പ്രതീകാത്മകമായി ബാങ്ക് ജപ്തി ചെയ്ത് കര്‍ഷകരുടെ പ്രതിഷേധം. വയനാട് അഞ്ചുകുന്നില്‍ വായ്പ കുടിശ്ശികയായതിന് പുത്തന്‍വീട്ടില്‍ പ്രമോദിന്റെ വീടും പുരയിടവും ജപ്തി ചെയ്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പ്പറ്റ ബ്രാഞ്ച് പ്രതീകാത്മകമായി ജപ്തി ചെയ്തത്.
ഇന്നലെ രാവിലെയാണ് ബാങ്ക് തുറന്നപ്പോള്‍ എത്തിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ പുറത്താക്കിയ ശേഷം ബാങ്ക് താഴിട്ട് പൂട്ടിയത്. 2015-ല്‍ ചെറുകിട വ്യവസായം ആരംഭിക്കുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചില്‍ നിന്ന് 15 ലക്ഷം രൂപ പ്രമോദ് വായ്പയെടുത്തിരുന്നു. പല തവണയായി അഞ്ച് ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. വായ്പ കുടിശ്ശികയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് കോടതി നിയോഗിച്ച കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രമോദിന്റെ വീടും 60 സെന്റ് പുരയിടവും ജപ്തി ചെയ്തത്. വൈകുന്നേരം ഹരിതസേന പ്രവര്‍ത്തകര്‍ എത്തി വീട് തിരിച്ച് പിടിച്ച് പൂട്ട് തുറന്ന് പ്രമോദിനെയും കുടുംബത്തെയും ആ വീട്ടില്‍ തന്നെ താമസിപ്പിച്ചു. സര്‍ഫാസി നിയമ പ്രകാരം കൃഷിക്കാരുടെ ഭൂമി ജപ്തി ചെയ്യാന്‍ പാടില്ലെന്നിരിക്കെയാണ് ബാങ്ക് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: