ന്യൂഡൽഹി : ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. പാകിസ്ഥാനെയും കടത്തിവെട്ടി ഇന്ത്യയുടെ ആണവായുധ ശേഖരം 2025-ലെ 180 പോർമുനകളിൽ നിന്ന് 2026-ൽ 190 ആയി ഉയർന്നു.
അന്താരാഷ്‌ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ‘സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ പുറത്തുവിട്ട ‘സിപ്രി ഇയർബുക്ക് 2026’ ലാണ് ഈ വിവരങ്ങളുള്ളത്. .2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവ പോർമുനകൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി സിപ്രി വ്യക്തമാക്കുന്നു.
ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയെന്നപോലെ പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 170 ആയി തന്നെ തുടരുകയാണ്.ആഗോള സൈനിക ചെലവുകൾ, ആയുധ കൈമാറ്റങ്ങൾ, ആണവശക്തികൾ, 2025-ലെ പ്രധാന സുരക്ഷാ സംഭവവികാസങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യ ആണവായുധ വിന്യാസ സംവിധാനങ്ങൾ നിരന്തരം ആധുനികരിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ ആണവ പദ്ധതികൾ ചൈനയെ ലക്ഷ്യമിട്ടുള്ള ദീർഘദൂര ആയുധ സംവിധാനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പാകിസ്ഥാനുമായുള്ള ദീർഘകാല ശത്രുത ഇപ്പോഴും ഇന്ത്യയുടെ ആസൂത്രണങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു
യുദ്ധമല്ലാത്ത സമയത്ത് പോലും മിസൈലുകളിൽ ഘടിപ്പിച്ച ചെറിയ അളവിലുള്ള ആണവായുധങ്ങൾ വിന്യസിക്കാൻ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇപ്പോൾ കഴിഞ്ഞേക്കുമെന്നും സിപ്രി വിലയിരുത്തുന്നു. ഒരൊറ്റ മിസൈലിൽ ഒന്നിലധികം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും (MIRV) ഇന്ത്യ മുന്നേറുകയാണ്.
















