ലോകം കണ്ട വന്‍ അഴിമതികളുടെ ചരിത്രം തിരുത്തിയെഴുതി ജയിലില്‍ കിടക്കുന്ന ലാലുപ്രസാദ് യാദവും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കി നടക്കുന്ന കനയ്യകുമാറുമൊക്കെ അടങ്ങുന്ന മഹാസഖ്യം ഒരു വശത്ത്. വികസനവും രാജ്യസുരക്ഷയും മുഖ്യവിഷയമാക്കി സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ്കുമാറും കൈകോര്‍ക്കുന്ന എന്‍ഡിഎ മറുവശത്ത്. ബീഹാറില്‍ രാജ്യത്തിന്റെ വികസനമുന്നേറ്റത്തിനൊപ്പമാണ് ജനതയുടെ മനസ്സ്.
എണ്ണമറ്റ അഴിമതിക്കേസുകളുടെ പേരില്‍ ജയിലില്‍ കഴിയുന്ന ലാലുയാദവിന്റെ വിദൂരനിയന്ത്രണവും ബീഹാറിലെ പ്രതിപക്ഷനേതാവും ലാലുവിന്റെ ഇളയമകനുമായ തേജസ്വിയാദവും സഹോദരന് തേജ് പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്ക്കേയുള്ള തര്‍ക്കങ്ങളും ‘മഹാസഖ്യ’ത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കേ സംസ്ഥാനത്ത് വന്‍ പ്രതീക്ഷയിലാണ് എന്‍ഡിഎ.
നാടുമുടിച്ചതിന്റെ പേരില്‍ കാരാഗൃഹത്തിലായ ലാലുവിന്റെ പേരില്‍ സഹതാപതരംഗം സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് മകന് തേജസ്വി യാദവ് ചിന്തിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിലെ കോണ്‍ഗ്രസ് 11 സീറ്റിലാണ് മത്സരിക്കുക. ആര്‍ജെഡിയുമായി ഏറെ വിലപേശലുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ്സിന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായത്. സീറ്റ് വിഭജന ചര്‍ച്ചയില്‍ അതിരൂക്ഷമായ വാഗ്വാദങ്ങളാണ് കോണ്‍ഗ്രസും ആര്‍ജെഡിയും സമ്മിലുണ്ടായത്. 15 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് ആര്‍ജെഡി തീര്‍ത്തു പറയുകയും ചെയ്തു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെപ്പോലെ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയെങ്കിലും വിലപ്പോയില്ല. കോണ്‍ഗ്രസിനെ ആശ്രയിച്ചല്ല ആര്‍ജെഡിയുടെ നിലനില്പ്പെന്നായിരുന്നു ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരിയുടെ മറുപടി. ഒടുവില്‍ ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് കീഴടങ്ങുകയായിരുന്നു. ഈ പൊരുത്തക്കേട് തെരഞ്ഞെടുപ്പ് അടുക്കുംതോറും രൂക്ഷമാകുമെന്ന് ഉറപ്പാണ്. 20 സീറ്റില്‍ ആര്‍ജെഡി മത്സരിക്കും. ഇടത് പാര്‍ട്ടികള്‍ രണ്ട് സീറ്റിലും ജനവിധി തേടുന്നുണ്ട്.
ബെഗുസരായ് മണ്ഡലത്തില്‍ മത്സരിക്കുന്ന കനയ്യകുമാറും ജയിലില്‍ കിടക്കുന്ന ലാലുവുമാണ് മഹാസഖ്യത്തിന്റെ താരങ്ങള്‍. ആര്‍ജെഡിയാണ് മുന്നണിക്ക് നേതൃത്വം നല്‍കുക.കോണ്‍ഗ്രസ്സിനും ആര്‍ജെഡിയ്ക്കും പുറമേ ഉപേന്ദ്ര ഖുശ്വാഹയുടെ എസ്ആര്എല്എസ്പി, ഹിന്ദുസ്ഥാനി അഹം മോര്‍ച്ച, ലോക് തന്ത്രിക് ജനതാദള്‍ എന്നിവയും മുന്നണിയിലുണ്ട്.
ഒപ്പം കുതിരക്കച്ചവടവും
ബീഹാറില്‍ മറ്റ് രാഷ്ട്രീയകക്ഷികള്‍ വിവിധ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ ലാലുവിന്റെ മൂത്തപുത്രന് തേജ് പ്രതാപ് യാദവ് കുതിരയെ തപ്പി നടക്കുന്ന തിരക്കിലായിരുന്നു. ബക്സറിലെ ബ്രഹംപൂര്‍ മൃഗമേളയില്‍ വില്പനയ്ക്ക് കൊണ്ടുവന്ന ഡസന്‍ കണക്കിന് കുതിരകളെ ഓടിച്ച് നോക്കിയശേഷം 80,000 രൂപ കൊടുത്ത് ഒന്നിനെ വാങ്ങിയ തേജിന്റെ നടപടി അടുത്തിടെ വാര്‍ത്തയായിരുന്നു. രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണെങ്കിലും രാഷ്ട്രീയപരമായ കാര്യശേഷിയില്ലെങ്കില്‍ അയാള്‍ തന്റെ സാന്നിധ്യം മറ്റ് കാര്യങ്ങളിലൂടെ പ്രകടമാക്കുമെന്നാണ് ജെഡിയു ഇതിനോട് പ്രതികരിച്ചത്.
അതേസമയം, രാഷ്ട്രീയത്തിലെ വന്‍ കുതിരക്കച്ചവടത്തിന് മുന്നോടിയായാണ് തേജിന്റെ കുതിരപ്രേമത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. ആറുമാസത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഭാര്യക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കിയും തേജ് മാധ്യമശ്രദ്ധ നേടിയിരുന്നു. ബീഹാര്‍ മുന്‍മുഖ്യമന്ത്രി ദറോഗ പ്രസാദ് യാദവിന്റെ കൊച്ചുമകളെയാണ് തേജ് വിവാഹം കഴിച്ചത്. ബീഹാറിലെ ബഹുജന നേതാവെന്ന ലാലുവിന്റെ മുഖംമൂടി കണക്കുകള്‍ നിരത്തി പൊളിച്ചടുക്കിയാണ് ബിജെപി വരുന്ന പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
1990 കാലത്തെ ലാലുവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ’95 ആയതോടെ ഉച്ചിയിലെത്തിയെങ്കിലും പിന്നീടുള്ള വളര്‍ച്ച പടവല ങ്ങ പോലെയായിരുന്നു. 2010 ല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെ ടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സഹായം തേടേണ്ടിവന്നു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹത്തിന്റെ ജനപ്രിയതയുടെ ഗ്രാഫ് താഴ്ന്നുകൊണ്ടിരുന്നു. ആര്‍ജെഡിയുടെ വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ലാലു ജനകീയനാകുന്നതെങ്ങയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. അദ്ദേഹം വെറുമൊരു ജാതി നേതാവ് മാത്രമായിരിക്കയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ലാലുവും കൂട്ടരും നേരിടുന്ന ദുരവസ്ഥ മുതല്‍ക്കൂട്ടാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് എന്‍ഡിഎ.
സഖ്യങ്ങള്‍
എന്‍ഡിഎ: ബിജെപിയും ജനതാദള്‍ യുവും 17 സീറ്റുകളില്‍ വീതം മത്സരിക്കുന്നു. റാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) 6 സീറ്റിലും.
മഹാസഖ്യം: എന്‍ഡിഎ വിരുദ്ധരും വിമതരുമെല്ലാം ചേര്‍ന്ന് ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തില്‍ ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 ലും ഇടതുപാര്‍ട്ടികള്‍ രണ്ട് സീറ്റിലും മത്സരിക്കും.
വോട്ടെടുപ്പ്
ഏപ്രില്‍ 11: 22 സീറ്റ്, 18: 6 സീറ്റ്, 23: 6 സീറ്റ്, 29 : 4 സീറ്റ്
മെയ് 6: 2 സീറ്റ്, 12: 2 സീറ്റ്, 19: 1 സീറ്റ്.
ആകെ 40 സീറ്റ്
ലോക്സഭ – 2014
ബിജെപി-22, എല്‍ജെപി-6, ആര്‍ജെഡി-4, ജെഡിയു-2, ആര്‍എല്‍എസ്പി-3, ഐഎന്‍സി-2, എന്‍സിപി-1. ആകെ-40.
നിയമസഭ-2015
ബിജെപി-53, ആര്‍ജെഡി-80, ജെഡിയു-71, കോണ്‍ഗ്രസ്-27, മറ്റുള്ളവര്‍12. ആകെ-243
പ്രതികരിക്കാൻ ഇവിടെ എഴുതുക: