ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്ത് സൈനികരുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ എകെ-203 തോക്കുകളുടെ നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള തോക്കുകളിലൊന്നായ എകെ-203 ഇനി അമേത്തിയില്‍നിന്നും (മെയ്ക്ക് ഇന്‍ അമേത്തി) പുറത്തിറങ്ങും. എകെ- 47ന്റെ 7.5 ലക്ഷം യൂണിറ്റ് ഇവിടെ നിര്‍മിക്കും. മോദി ചൂണ്ടിക്കാട്ടി.
പദ്ധതി ഒന്‍പത് വര്‍ഷം വൈകിയതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സൈന്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് 2010ല്‍ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 1500 പേര്‍ക്ക് ജോലി നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. രാജ്യസുരക്ഷയെ അവഗണിച്ചത് പോലെ കോണ്‍ഗ്രസ് അമേത്തിയെയും അവഗണിച്ചു. സൈന്യം ആവശ്യപ്പെട്ടിട്ടും യുപിഎ സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങിയില്ലെന്ന് നേരത്തെ മോദി കുറ്റപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് അമേത്തിയിലേത്.
പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി അമേത്തിയിലെത്തുന്നത്. ചിലയാളുകള്‍ ലോകം മുഴുവന്‍ നടന്ന് മെയ്ഡ് ഇന്‍ ഇന്‍ഡോര്‍, മെയ്ഡ് ഇന്‍ ഉജ്ജയ്ന്‍ എന്നൊക്ക പറയുമ്പോള്‍ നമ്മള് മെയ്ഡ് ഇന്‍ അമേത്തി യാഥാര്‍ത്ഥ്യമാക്കിയെന്ന് രാഹുലിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് എന്നിവര്‍ക്ക് പുറമെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പരിപാടിയില്‍ പങ്കെടുത്തു. 2014ല്‍ അമേത്തിയില്‍ മത്സരിച്ച സ്മൃതി രാഹുലിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ചിരുന്നു. ജയിച്ച രാഹുലിനേക്കാള്‍ മണ്ഡലത്തിന്റെ വികസനത്തിനായി സ്മൃതി പ്രവര്‍ത്തിച്ചതായി മോദി ചൂണ്ടിക്കാട്ടി. രാഹുലിനെ തോല്‍പ്പിക്കാന്‍ അഞ്ച് വര്‍ഷമായി അമേത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് സ്മൃതി. ഇത്തവണയും അവര്‍ തന്നെയാകും രാഹുലിന്റെ എതിരാളി. 538 കോടി രൂപയുടെ 17 പദ്ധതികളും മോദി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: