തിരുവനന്തപുരം: മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ശക്തമായ മഴയിൽ പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി. മുംബയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്‌സാരിയിലും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കേരളത്തിലേക്കുള്ള പ്രധാന സർവീസുകൾ ഉൾപ്പെടെ വഴിതിരിച്ചുവിട്ടു.
ഇൻഡോർ – കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് സൂറത്തിൽ നിന്ന് പൻവേൽ വഴിതിരിച്ചുവിട്ടു. ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്‌സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. ഗംഗാനഗർ – കൊച്ചുവേളി എക്‌സ്‌പ്രസും സൂറത്തിൽ നിന്ന് വഴിതിരിച്ച് വിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് എത്തേണ്ട നിരവധി യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്‌സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്.
പ്രദേശത്ത് വരുന്ന 24 മണിക്കൂർ കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് അധികൃതർ അറിയിച്ചു.














