കൊൽക്കത്ത : ബംഗാളിലെ ബറൂയിപൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യപ്രതി പ്രഭാസ് മണ്ഡൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെയാണ് കൊല്ലപ്പെട്ടത് . തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തിരിച്ചു വെടിവയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ ഇത്രയും വലിയ ക്രൂരകൃത്യം ചെയ്ത മകന്റെ മൃതദേഹം പോലും തനിക്ക് കാണേണ്ടെന്നാണ് പ്രഭാസ് മണ്ഡലിന്റെ മാതാവ് സന്ധ്യ പറയുന്നത്. മകന്റെ മരണവാർത്ത അറിയിക്കാൻ എത്തിയ പൊലീസുകാരോട് താൻ ആശുപത്രിയിൽ വരില്ലെന്നും സന്ധ്യ ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല, മൃതദേഹം ഏറ്റുവാങ്ങില്ലെന്നും സന്ധ്യ പറഞ്ഞു. “അവനെ കൊണ്ടുപോകൂ, കുഴിച്ചിടൂ, അല്ലെങ്കിൽ വലിച്ചെറിയൂ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ” എന്നാണ് അവർ പോലീസിനോട് പറഞ്ഞത്. തന്റെ മകൻ ചെയ്ത പ്രവൃത്തികളുടെ അനന്തരഫലമാണ് കിട്ടിയതെന്നും അവർ പറഞ്ഞു.
‘ ഒരു അമ്മ എന്ന നിലയിൽ ഇത് വേദനാജനകമാണ്. പക്ഷേ ആ വേദന ഇപ്പോൾ അർത്ഥശൂന്യമാണ്. അവന്റെ പ്രവൃത്തികളാണ് അവന്റെ മരണത്തിലേക്ക് നയിച്ചത്, അതിൽ ഞാൻ സംതൃപ്തയാണ്. അവൻ എന്ത് ചെയ്താലും, അതിന്റെ ഫലം അവന്റെ മരണമായിരുന്നു, അതാണ് അവന് ഏറ്റവും നല്ല കാര്യം.അവന്റെ മൃതദേഹം കൊണ്ടുവരാൻ ഞാൻ പോകില്ല. എനിക്ക് അവനെ കാണാൻ പോലും ആഗ്രഹമില്ല. അവൻ ഒരിക്കലും ഞങ്ങളുടെ വാക്കുകൾ കേട്ടില്ല. അവൻ മയക്കുമരുന്നിന് അടിമയായിരുന്നു. ‘ എന്നും സന്ധ്യ പറഞ്ഞു.
















