പത്തനംതിട്ട: ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്. സർവ്വീസ് ലിഫ്‌റ്റ് മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.
കടമ്മനിട്ട റോഡിൽ നിന്നും അൽപം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്. താഴെനിന്നും എളുപ്പത്തിൽ വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി വീടിന്റെ ഗേറ്റിനോട് ചേർന്ന് കാർ പാർക്കിങ് ഷെഡിന് അടുത്താണ് ലിഫ്‌റ്റ് സ്ഥാപിച്ചിരുന്നത്. വീട്ടിലേക്കുള്ള പടികൾ കയറാൻ ശാരീരികപരിമിതിയുള്ളതിനാൽ ലിഫ്‌റ്റ് ഉപയോഗിച്ചാണ് മാത്തുകുട്ടി മുകളിലേക്ക് എത്തിയിരുന്നത്.
പതിവുപോലെ ലിഫ്‌റ്റിൽ കയറി മുകളിലേക്ക് വരുന്നതിനിടയ്‌ക്കാണ് അപകടമുണ്ടായത്. കാർ പാർക്ക് ചെയ്തശേഷമാണ് മാത്തുകുട്ടി ലിഫ്റ്റിലേക്ക് കയറിയത്. വലിയ ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ പുറത്തേക്കു വന്നപ്പോൾ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എങ്ങനെയാണ് ലിഫ്‌റ്റിനുള്ളിൽ തല കുടുങ്ങിയതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
സംഭവസമയം മാത്തുകുട്ടിയുടെ ഭാര്യ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്‌സ് സംഘമെത്തിയാണ് വയോധികനെ ലിഫ്‌റ്റിൽനിന്ന് പുറത്തെടുത്തത്. രണ്ട് വർഷം മുമ്പാണ് ലിഫ്റ്റ് നിർമ്മിച്ചത്. മക്കൾ വിദേശത്താണ്. കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചയാളാണ് മാത്തുകുട്ടി.
















