ന്യൂദല്‍ഹി : മലയാളിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പശ്ചിമ എയര്‍ കമാന്‍ഡ് മേധാവിയായി നിയമിച്ചു. കാര്‍ഗില്‍ യുദ്ധ വീരന് എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള വ്യക്തിയാണ് രഘുനാഥ് നമ്പ്യാര്‍. കാര്‍ഗില്‍ യുദ്ധത്തിനിടെ അഞ്ചോളം പാക്കിസ്ഥാന് പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തിനെ തുടര്‍ന്നാണ് ഈ വിളിപ്പേര് വീണത്.
കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാര്‍ കിഴക്കന്‍ വ്യോമ കമാന്‍ഡ് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാളിയും പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന് ഹരികുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പശ്ചിമ എയര്‍ കമാന്‍ഡ്. ദല്‍ഹി ആസ്ഥാനമായാണ് ഇതിന്റെ പ്രവര്‍ത്തനം. വ്യോമസേനയുടെ ബേസ് സ്റ്റേഷനുകളില്‍ നാല്‍പ്പത് ശതമാനവും പശ്ചിമ എയര്‍ കമാന്‍ഡിനു കീഴിലാണ്.
വ്യോമസേനയുടെ യുദ്ധ വിമാനമായ മിറാഷ് 2000 ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ പറപ്പിച്ചെന്ന റെക്കോര്‍ഡും രഘുനാഥ് നമ്പ്യാരുടെ പേരിലാണ്. 5100 മണിക്കൂര്‍ യുദ്ധ വിമാനം പറത്തി പരിചയമുള്ള രഘുനാഥ് നമ്പ്യാര്‍ അതില്‍ 2300 മണിക്കൂറും മിറാഷ് 2000 ആണ് പറത്തിയിട്ടുള്ളത്.
1981 ലാണ് രഘുനാഥ് നമ്പ്യാര്‍ വ്യോമസേനയില്‍ പ്രവേശിക്കുന്നത്. 2016 ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ 228 വിമാനത്തിന്റെ പൈലറ്റും എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: