ഹൈദരാബാദ്: ശബരി എക്സ്പ്രസ് ട്രെയിനിൽ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച കമിതാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഇന്നലെ സെക്കന്ദരാബാദിലെ ചെർലപ്പള്ളി റെയിൽവേ സ്റ്റേഷനുസമീപത്ത് എത്തിയപ്പോഴാണ് സംഭവം. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ സഹയാത്രികർ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ശ്രീകാകുളം ജില്ലയിൽ നിന്നുള്ള സിരിഷും നീലവേണിയുമാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇരുവരും വിവാഹിതരാണ്. ഒരേ ഗ്രാമവാസികളായ സിരിഷും നീലവേണിയും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇവർ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് ഒളിച്ചോടുകയായിരുന്നു. വിവരമറിഞ്ഞ് സിരിഷിന്റെ ഭാര്യ സുലോചന കോയമ്പത്തൂരിലെത്തി സ്വന്തം ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രേരിപ്പിച്ചു. തുടർന്ന് മൂവരും ശ്രീകാകുളത്തേയ്‌ക്ക് വരാൻ ശബരി എക്‌സ്‌പ്രസിൽ കയറി.
ട്രെയിൻ യാത്രക്കിടെ സെക്കന്ദരാബാദിലെത്തിയപ്പോൾ സിരിഷും നീലവേണിയും വിഷം കഴിക്കുകയായിരുന്നു. ഇരുവരും കുഴഞ്ഞുവീണതുകണ്ട മറ്റ് യാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്.
















