കോഴിക്കോട്: സനാതന ധര്‍മ്മത്തിന്റെ വൈശിഷ്ഠ്യങ്ങളില്‍ സവിശേഷമായ വൈവിധ്യങ്ങളുടെ മഴവില്ല് തെളിയുന്നതായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന ഹൈന്ദവം. കേരളത്തിന്റെ മാന്ത്രിക പൈതൃകത്തിന്റെ പ്രാരംഭം കുറിച്ച കല്ലടിക്കോടന്‍ പാരമ്പര്യത്തിന്റെ അവകാശി തങ്കം അമ്മയാണ് ഹൈന്ദവത്തിന് തിരി തെളിച്ചത്. വനമാന്ത്രികത്തിന്റെയും വന വൈദ്യത്തിന്റെയും ആദിമ പൊരുള്‍ തെളിഞ്ഞ മണ്ണിന്റെയും കരിനീലിയുടെയും ചാത്തന്റെയും സ്മരണകളായിരുന്നു ഉദ്ഘാടന വേദിയെ സമ്പുഷ്ടമാക്കിയത്.
വൃശ്ചിക മാസത്തില്‍ കരിനീലിയമ്മ ശബരിമലയിലെ നീലിമലയില്‍ അകമേറുമെന്നാണ് വിശ്വാസം. കല്ലടിക്കോടന്‍ പാരമ്പര്യത്തിലെ തങ്കം അമ്മ ഹൈന്ദവത്തിന്റെ വേദിയിലെത്തിയതോടെ ശബരിമല ആചാരാനുഷ്ഠാനത്തിന്റെ മഹനീയത വെളിവാക്കുന്നതായി അത് മാറി. ഉള്ളാട വിഭാഗത്തിലെ തലപ്പാറ മലയുടെ അധിപന്‍ കോട്ടകെട്ടി കൊച്ചുവേലന്റെ പിന്മുറക്കാരന്‍ ഓമനക്കുട്ടന്‍ തിരുവാഭരണ വിശേഷവുമായാണ് വേദിയിലെത്തിയത്. 1952 ല്‍ ശബരിമലയില്‍ നിന്ന് പുറത്താക്കപ്പെട്ട തങ്ങളുടെ കണ്ണീരൊപ്പന്‍ എപ്പോഴെങ്കിലും പൊന്നുതമ്പുരാന്‍ വരുമെന്ന പ്രത്യാശയാണ് ഓമനക്കുട്ടന്‍ പങ്കിട്ടത്.
കാണിക്കാരുടെ പിന്മുറക്കാരനായ മലയരയ വിഭാഗത്തിലെ വി.ടി. മോഹനന്‍ ശബരിമല ക്ഷേത്രത്തിന്റെ കാവലാളാണ്. അവരുടെ സങ്കേതങ്ങള്‍ ദേവസ്വം ബോര്‍ഡ് കൈക്കലാക്കി. അതോടെ മലയരയര്‍ക്ക് നഷ്ടപ്പെട്ടത് പൊന്നമ്പല മേടിന്റെ പാരമ്പര്യ അവകാശമായിരുന്നു. അത് തിരിച്ചു കിട്ടണമെന്ന ആഗ്രഹമാണ് മോഹനന്‍ സദസ്സിനോട് പങ്കുവെച്ചത്.
പള്ളിവേട്ടയുടെയും നായാട്ടുവിളിയുടെയും ചരിത്രവുമായാണ് വേട്ടക്കുറുപ്പന്മാരുടെ പരമ്പരയിലെ ടി.ജി. മഹേഷ് എത്തിയത്. പറകൊട്ടിപ്പാടി ശബരിമല നടയില്‍ ആചാരം സംരക്ഷിക്കുന്ന വേലന്‍ സമുദായത്തിലെ വി. എം. ശശി, കളമെഴുത്തും പാട്ടും ഗുരുതിയും നടത്തുന്ന റാന്നി കുന്നേക്കാട്ട് കുടുംബാംഗം എ. രതീഷ്‌കുമാര്‍, 70 വര്‍ഷത്തിലേറെയായി തിരുവാഭരണം ചുമക്കുന്ന എന്‍. ഗംഗാധരന്‍ പിള്ള, ശബരിമലയുടെ അധിപന്മാരായ മലമ്പണ്ടാര വിഭാഗത്തിലെ പി. ആര്‍. പരശുരാമന്‍ എന്നിവരും അയ്യപ്പഭക്ത സംഗമ വേദിയില്‍ ആദരമേറ്റുവാങ്ങി.
ശബരിമലയല്ലാതെ തങ്ങള്‍ക്ക് മറ്റൊരസ്തിത്വമില്ലെന്ന് പരശുരാമന്‍ പറയുന്നു. മലവര്‍ഗ്ഗ മഹാജന സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുകു തലപ്പാറ മലകോട്ടയുടെ അധിപനാണ്. പൂങ്കാവനങ്ങളില്‍ വന്യ മൃഗങ്ങള്‍ തങ്ങളോട് ഇണങ്ങിക്കഴിയുന്നുണ്ടെന്നും 98 മലകളും തൊട്ടെണ്ണിയ 18 മലകളും തങ്ങള്‍ക്ക് തൊട്ടറിയാന്‍ കഴിയുന്ന സത്യമാണെന്നും സുകു അനുഭവം പങ്കിടുന്നു.
പന്തളം രാജവംശ പ്രതിനിധിയായി ഹൈന്ദവത്തിനെത്തിയത് പി. എന്‍. നാരായണ വര്‍മ്മയായിരുന്നു. ഭഗവാന്റെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഭഗവാനിലുള്ള വിശ്വാസം എല്ലാ തടസ്സങ്ങളും നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ബ്രാഹ്മണ്യ ജാതീയതയുടെ അരങ്ങ് വാഴലാണെന്ന് ആവര്‍ത്തിക്കുന്നവര്‍ക്കുള്ള സോദ്ദേശ്യ മറുപടിയായി ഹൈന്ദവം മാറി. വൈവിദ്ധ്യങ്ങളെ സമന്വയത്തോടെ സമ്മേളിപ്പിക്കുന്ന സനാതന ധര്‍മത്തിന്റെ മനോഹാരിതയാണ് ആദരണ ചടങ്ങില്‍ തെളിഞ്ഞുകത്തിയത്. ഡോ. എ. ത്യാഗരാജന്‍, എം.ടി. വിശ്വനാഥന്‍, എന്‍.കെ. പത്മപ്രഭ, വയപ്രം വാസുദേവന്‍, കെ.എം. പ്രിയദര്‍ശന്‍ലാല്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ എന്നിവരാണ് ഹൈന്ദവത്തിന് വേണ്ടി ഇവരെ ആദരിച്ചത്
















