ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ദിവസം ദല്‍ഹിയിലെ രാഷ്‌ട്രപതി കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന നീതി ആയോഗ് സമ്മേളനം തികച്ചും വ്യത്യസ്തമായ ഒരു അജണ്ടയിലേക്ക് ഇന്ത്യയിലെ 28 മുഖ്യമന്ത്രിമാരുടേയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരുടേയും ശ്രദ്ധതിരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് നീതി ആയോഗ് സമ്മേളനത്തില്‍ രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും മുഴുവന്‍ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരും പങ്കെടുത്തത്. കാരണം 2047ല്‍ ഇന്ത്യയ്‌ക്ക് വികസിത രാജ്യമാകണമെങ്കില്‍ ഈ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും വികസിക്കണം.അതായത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു വികസനത്തിന് മാത്രമേ വികസിത ഭാരതത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ. ഈ നീതി ആയോഗില്‍ എല്ലാവരും പങ്കെടുക്കണമെന്നത് മോദിയുടെ നിര്‍ബന്ധമായിരുന്നു. ഈ സമ്മേളനത്തില്‍ മോദി 28 മുഖ്യമന്ത്രിമാര്‍ക്ക് മുന്‍പാകെ ഒരു ചോദ്യം ചോദിച്ചു:”ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”. പ്രധാനമന്ത്രിയുടെ ഈ ചോദ്യം കേട്ട് ഇന്ത്യയിലെ മുഖ്യമന്ത്രിമാരും ലഫ്. ഗവര്‍ണര്‍മാരും ആദ്യമൊന്ന് ഞെട്ടി. ഇതിന് മുന്‍പ് ഒരു പ്രധാനമന്ത്രിയില്‍ നിന്നും കേള്‍ക്കാത്ത ചോദ്യമാണിത്. കാരണം ഇതുവരെ വികസനമെന്നാല്‍ ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന വികസനമായിരുന്നു നടപ്പായിരുന്നത്. ഇനി അത് പറ്റില്ല. ഇന്ത്യ വികസിക്കണമെങ്കില്‍ ഓരോ സംസ്ഥാനവും വികസിക്കണം. അതായത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് മുന്‍പാകെ ചോദിച്ച ആ ചോദ്യത്തിന് പിന്നില്‍ കണിശതയാര്‍ന്ന ഒരു ലക്ഷ്യമുണ്ട്.
2047ല്‍ ഇന്ത്യയെ വികസ്വര ഇന്ത്യയില്‍ നിന്നും വികസിത ഇന്ത്യയിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇപ്പോള്‍ 2026ല്‍ നില്‍ക്കുന്ന ഇന്ത്യയെ 2047ല്‍ വികസിത ഇന്ത്യയാക്കണമെങ്കില്‍ ഇനി മുന്നിലുള്ള 20 വര്‍ഷങ്ങള്‍ നിര്‍ണ്ണായകമാണ്. ഇതിന് ഓരോ സംസ്ഥാനങ്ങളുടെയും വികസനവും പ്രധാനമാണ്. ഇതുവരെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജിഡിപി വളര്‍ച്ചയ്‌ക്കപ്പുറമുള്ള ഒരു സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷെ അതിലേക്കാണ് മോദി അവരുടെ ശ്രദ്ധ തിരിച്ചത്. ഒരു വികസിത ഇന്ത്യ 2047ല്‍ സാധ്യമാക്കണം എന്ന ആത്മവിശ്വാസമാണ് മോദി ഈ നീതി ആയോഗ് സമ്മേളനത്തിലൂടെ അവരുടെ മനസ്സില്‍ നിറച്ചുകൊടുത്തത്. അങ്ങിനെ ഇന്ത്യയിലെ 28 മുഖ്യമന്ത്രിമാരിലൂടെ പുതിയ ഒരു വികസന ഇന്ത്യയുടെ അജണ്ട ഒരുക്കുക എന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗ് സമ്മേളനത്തില്‍ മോദിയുടെ ലക്ഷ്യം.
കേവലം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) വർദ്ധനവിനപ്പുറം ‘വികസിത രാഷ്‌ട്രം’ എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിന്റെ യാത്ര ആരംഭിച്ചുകഴിഞ്ഞു. 28 സംസ്ഥാനങ്ങള്‍ക്കും വികസിക്കാന്‍ അത് സംസ്ഥാനങ്ങളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി നീതി ആയോഗ് വന്‍ വികസനപദ്ധതികളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. അത് നടപ്പാക്കാന്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്ക് കൂടി കഴിഞ്ഞാല്‍ ഇന്ത്യ അതിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചുതുടങ്ങും. എന്തായാലും മോദി 28 മുഖ്യമന്ത്രിമാരുമായും ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് പോകാനുള്ള ഈ ബോട്ട് നഷ്ടപ്പെടുത്താന്‍ മോദി തയ്യാറല്ല.
















