തിരുവനന്തപുരം:പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് ആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍.പകര്‍ച്ചവ്യാധികള്‍ കൂടുന്നത് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുളള സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
പകര്‍ച്ചവ്യാധികള്‍ കൂടുന്നത് ആരുടെയും തെറ്റല്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം.പരിശോധന വിപുലമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനിടെ, വയനാട്ടില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലമ്പനി കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തില്‍ ഇരിങ്ങല്ലൂര്‍ സ്വദേശിയായ 63 കാരന് മലമ്പനി ബാധിച്ചു.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കാരണം തടസപ്പെട്ടെന്ന് കെ മുരളീധരന്‍ സമ്മതിച്ചു. ഇന്നത്തെ യോഗത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചെന്ന് മന്ത്രി അറിയിച്ചു.ഇതിന്റെ ചെയര്‍മാന്‍ ഡോ എസ് എസ് ലാലും കോ ഓര്‍ഡിനേറ്റര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫുമാണ്.
ജില്ലാ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചത്. പ്രത്യേക പ്രദേശങ്ങളില്‍ നിപ വരുന്നതിനെ കുറിച്ച് പരിശോധന ഉണ്ടാകും. സംസ്ഥാനത്ത് എല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. വൃത്തി ഹീനമായ തട്ടുകള്‍ പൂട്ടാനും മിനറല്‍ വാട്ടര്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
സംസ്ഥാനത്ത് ജനുവരി മുതല്‍ ഈ മാസം വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം മാത്രം സംസ്ഥാനത്ത് 70 കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ അഞ്ച് ഷിഗെല്ല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങള്‍ ഉണ്ടായത്.
















