തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് ധൂര്‍ത്തടിച്ചത് ഒമ്പത് കോടിയോളം രൂപ. നിത്യനിദാനത്തിന് പണം കണ്ടെത്താനാകാതെ ധനമന്ത്രി തോമസ് ഐസക്ക് വട്ടം കറങ്ങുമ്പോഴാണിത്.
കഴിഞ്ഞ 20 മുതല്‍ 27 വരെ ഒരാഴ്ച നീണ്ടുനിന്ന ആഘോഷപരിപാടികളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചത്. പുതിയ പദ്ധതികളുടെ കല്ലിടല്‍ ചടങ്ങും പൂര്‍ത്തീകരിച്ചവയുടെ ഉദ്ഘാടനവുമായിരുന്നു അധികവും. ചടങ്ങുകള്‍ക്ക് മോടി കൂട്ടാന്‍ പതിവില്ലാത്ത വിധം കലാപരിപാടികളും സംഘടിപ്പിച്ചു. ഇതിലേക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചു.
ഉദ്ഘാടനം നടത്തിയവയില്‍ അധികവും പണി പൂര്‍ത്തിയാക്കാത്തവയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും ഭരണത്തില്‍ കയറി ആയിരം ദിനത്തില്‍ പറഞ്ഞ വാക്കു പാലിച്ചു എന്ന് വരുത്തി തീര്‍ക്കാനുമായിരുന്നു ഉദ്ഘാടന മാമാങ്കം.
കൂടുതലും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയും. തിരുവനന്തപുരത്ത് എല്ലാ വകുപ്പുകളുടെയും പ്രദര്‍ശനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരുന്നു. സാധാരണക്കാരാരും പ്രദര്‍ശനം കാണാന്‍ എത്തിയില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ ചിലര്‍ മാത്രമാണ് എത്തിയത്.
ഇതിനു പുറമെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഒട്ടുമിക്ക പരിപാടികള്‍ക്കും കാണികള്‍ നന്നേ കുറവായിരുന്നെങ്കിലും പണം ചെലവഴിക്കാനുള്ള മാര്‍ഗമെന്നോണം കലാ പരിപാടികളും ഒരാഴ്‌ച്ച നീണ്ടു നിന്നു. കഴിഞ്ഞ ദിവസം നടന്ന ആയിരം ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാര്‍ പങ്കെടുത്തു. സദസാകട്ടെ വെറും ശുഷ്‌കവും. ആളെക്കൂട്ടാന്‍ കുടംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു.
ആയിരം ദിനാഘോഷത്തിന്റെ പരസ്യ പ്രചാരണങ്ങള്‍ക്കും യാതൊരു കുറവുമില്ലായിരുന്നു. വാര്‍ത്താ മാധ്യമങ്ങളിലും വ്യാപക പരസ്യം നല്‍കി. ദൃശ്യമാധ്യമങ്ങള്‍ക്കായി പ്രത്യേക പരസ്യം തന്നെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. റെയില്‍വെയില്‍ പരസ്യം പ്രദര്‍ശിപ്പിച്ചതിന് അമ്പതു ലക്ഷം നല്‍കാത്തിതിനെ തുടര്‍ന്ന് പരസ്യങ്ങള്‍ നീക്കം ചെയ്തതു വിവാദമായി.
ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് ഒരു വിഹിതം പാര്‍ട്ടി ഓഫീസില്‍ എത്തിക്കുന്ന പരിപാടികളായിരുന്നു ആയിരം ദിനാഘോഷത്തിന്റെ ലക്ഷ്യം. ജപ്തി ഭീഷണിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആയിരം ദിനത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.
















