ആലപ്പുഴ: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ കുപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരേ കൃഷിവകുപ്പ് നടപടികളെടുക്കുമെന്ന് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
ആനുകൂല്യം വാങ്ങിയാല്‍ ഭൂമി ഡേറ്റാ ബാങ്കിലാക്കുമെന്നതുള്പ്പടെയുള്ള ശബ്ദസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുറഞ്ഞത് 10 സെന്റ് ഭൂമി വേണം, റേഷന്‍ കാര്‍ഡില്‍ ജോലി കൃഷിയെന്ന് വേണം തുടങ്ങിയ പ്രചാരണങ്ങളുമുണ്ട്. പദ്ധതിയെ തകര്‍ക്കുന്ന തരത്തില്‍ ഇടതുസൈബര്‍ പോരാളികളാണ് കുപ്രചാരണം നടത്തുന്നത്.
സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗ രേഖകളും കൃഷി വകുപ്പിന്റെ ഔദ്യോഗിക നിര്‍ദേശങ്ങളും മാത്രമേ ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതുള്ളൂവെന്ന് സര്‍ക്കുലറിലുണ്ട്. വ്യാജ പ്രചാരണങ്ങള്‍ ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്. കൃഷി വകുപ്പ് നേരത്തേ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളില്‍ ആനുകൂല്യത്തിന് അര്‍ഹരല്ലാത്തവരെപ്പറ്റി പരാമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇന്‍കം ടാക്സ് അടയ്ക്കുന്നവര്‍, അഞ്ച് ഏക്കറിലധികം കൃഷി ഭൂമിയുള്ളവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ഇങ്ങനെയുള്ളവരില്‍ നിന്ന് കൃഷിഭവനുകളില്‍ അപേക്ഷ സ്വീകരിക്കുന്നില്ലായിരുന്നു. എന്നാല്‍, എല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിക്കാനാണ് പുതിയ നിര്‍ദേശം.
അനര്‍ഹമായ അപേക്ഷകള്‍ വ്യക്തമായ കാരണം രേഖപ്പെടുത്തി ഫയലില്‍ സൂക്ഷിക്കണം. ഒരിക്കല്‍ സ്വീകരിച്ച അപേക്ഷ തിരികെ നല്കാന് പാടില്ല. ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ വ്യക്തത വേണമെങ്കില്‍ ഔദ്യോഗികമായി ആവശ്യപ്പെടണമെന്ന നിര്‍ദേശവും ഡയറക്ടര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: