കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ പുകശല്യം. വൈറ്റില, ചമ്പക്കര മേഖലകളിലാണ് പുക വ്യാപിച്ചത്. മരടിലും എംജി റോഡിലും കുണ്ടന്നൂരിലും പുക നാട്ടുകാരെ വലച്ചു. പ്ലാന്റിലെ തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ല.
മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പോലീസിനും കോര്പ്പറേഷന് പരാതി നല്‍കും. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുര്‍ഗന്ധവും പടര്‍ന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കഴിഞ്ഞമാസവും ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപ്പിടിച്ചിരുന്നു. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്ത് അധികൃതരും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്നിശമന സേനയും പറഞ്ഞു.
തീപ്പിടിത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: