കൊച്ചി: കെഎസ്‌യു ജില്ലാ സമ്മേളനത്തില്‍ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കെതിരേ പ്രമേയം. അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. ”പ്രസ്ഥാനത്തിന് വേണ്ടി ഒരു കല്ലുകൊണ്ട് പോലും കാലുമുറിയാത്ത അഭിനവ പല്‍വാള്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന് പാര്‍ട്ടിയില്‍ ശംഖൊലി മുഴങ്ങുന്നു. പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ല് കൊണ്ടും കോടതി കയറിയും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേതാണ്.” പ്രമേയത്തിലെ വാക്കുകളാണിവ.
കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ കണ്‍വീനറായി ആന്റണിയുടെ മകനെ നിയമിച്ചിട്ട് അധികകാലമായില്ല. ഇതാണ് കെഎസ്‌യുവിനെ ചൊടിപ്പിച്ചത്. പില്‍ക്കാല പട്ടാഭിഷേകങ്ങള്‍ക്കുള്ള ചില ടെസ്റ്റ് ഡോസാണോ ഇതെന്നും കെഎസ്‌യു ചോദിക്കുന്നു.
‘അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ’ എന്ന മഹാഭാരതത്തിലെ ചോദ്യം കേരളത്തിലെ ഉന്നത നേതാക്കന്മാരോട് ഓരോ കെഎസ്‌യുക്കാരനും ചോദിക്കാന്‍ തയ്യാറാകണമെന്ന് പ്രമേയത്തില്‍ പറയുന്നു. 65 വയസുണ്ടായിരുന്ന ആര്‍. ശങ്കറിനെ കടല്‍ക്കിഴവന്‍ എന്നു വിളിച്ച് പുറത്താക്കിയ അന്നത്തെ യുവകേസരികളാന്നിന്ന് സീറ്റുകള്‍ കയ്യടക്കി വച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവേശം പ്രസംഗങ്ങളില്‍ മാത്രമേയുള്ളു. ചില കാരണവന്മാര്‍ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെയാണ് മണ്ഡലങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
പി.ടി. തോമസിന്റെ പരിസ്ഥിതി രാഷ്‌ട്രീയം ശരിയായിരുന്നു. ഇത് മനസിലാക്കാന്‍ പ്രളയം വരേണ്ടി വന്നു. തള്ളിപ്പറഞ്ഞവരും ശവമഞ്ച ഘോഷയാത്ര നടത്തിയവരും അദ്ദേഹത്തോട് മാപ്പു പറയണമെന്നും കെഎസ്‌യു ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ കുടുംബരാഷ്‌ട്രീയത്തെ എതിര്‍ക്കുമ്പോള്‍തന്നെ പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രവേശനത്തെ പ്രമേയം പുകഴ്‌ത്തുന്നുമുണ്ട്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഭാഗ്യനാഥാണ് പ്രമേയം അവതരിപ്പിച്ചത്.
















