വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത ഒരു പ്രത്യേക അഭിമുഖത്തിലാണ് മോദി മികച്ചൊരു നേതാവാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയത്. ഭാരതത്തിന്റെ വലിപ്പത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ എടുത്തുപറഞ്ഞു.
ദി ആക്‌സിയോസ് ഷോ’യ്‌ക്ക് നൽകിയ അഭിമുഖത്തിൽ, താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ലോക നേതാക്കളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പേരുകൾ പറഞ്ഞത്. താൻ ഏറ്റവും ഉയർന്ന ബഹുമാനം നൽകുന്ന രണ്ട് നേതാക്കൾ ഇവരാണെന്ന് ട്രംപ് വ്യക്തമാക്കി.
“മോദി വളരെ മികച്ചയാളാണെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയിൽ നിന്ന് വളരെ നല്ല ചില സാമ്പത്തിക കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അദ്ദേഹം യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു, അത് വളരെ ബുദ്ധിപരമായ കാര്യമാണ്. 150 കോടിയോളം ജനങ്ങളാണ് അവിടെയുള്ളത്. യഥാർത്ഥത്തിൽ ഇന്ത്യയാണ് ഏറ്റവും വലുത്,” ഭാരതത്തിന്റെ ജനസംഖ്യയെയും വളർച്ചയെയും പരാമർശിച്ച് ട്രംപ് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെക്കുറിച്ചും ട്രംപ് സമാനമായ വാക്കുകളാണ് ഉപയോഗിച്ചത്. ഇരു നേതാക്കളും ‘ക്ലാസിക്’ വ്യക്തിത്വങ്ങളാണെന്നും, ഇവരെക്കുറിച്ച് ഒരു ഹോളിവുഡ് സിനിമ എടുത്താൽ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റിയ ഒരു നടനും ഹോളിവുഡിൽ ഇല്ലെന്നും ട്രംപ് പറഞ്ഞു. ഷി ജിൻപിംഗിന്റെ ശരീരഭാഷയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
















