ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ വാദ്ര ചുമതലയേറ്റു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിച്ചതിന് ശേഷമാണ് എഐസിസി ആസ്ഥാനത്തെത്തി പ്രിയങ്ക ചുമതലയേറ്റത്.
വാദ്ര ഓഫീസിലേക്ക് കയറിയതിന് ശേഷം പ്രിയങ്ക മടങ്ങുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് പ്രിയങ്ക സ്ഥാനമേറ്റെടുത്തത്. പ്രിയങ്കയുടെ നടപടി അവരുടെ സ്ഥാനാരോഹണത്തിന്റെ നിറംകെടുത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.
എന്നാല്‍ തന്റെ കുടുംബത്തോടൊപ്പം നില്ക്കുന്നതായി പ്രിയങ്ക പറഞ്ഞു. കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ വാങ്ങിയ സംഭവത്തില്‍ ഹാജരാകാന്‍ വാദ്രയോട് ഇഡി ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 16 വരെ വാദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട ദല്‍ഹി കോടതി അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദ്യമായാണ് വാദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകുന്നത്. 2009ലെ പെട്രോളിയം കരാറില്‍ ലഭിച്ച കോഴപ്പണം ഉപയോഗിച്ച് വാദ്ര ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.
വാദ്രയുടെ അനുയായിയായ മനോജ് അറോറയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരം ലഭിച്ചത്. ആറ് ഫ്ലാറ്റുകളാണ് വാദ്രക്ക് വിദേശത്തുള്ളത്. കഴിഞ്ഞ ഡിസംബറില്‍ വാദ്രയുടെ ഓഫീസ് ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തി. അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.
കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കക്ക് രാഹുലും സോണിയയും നല്‍കിയിട്ടുള്ളത്. വിദേശത്തായിരുന്ന പ്രിയങ്ക കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുമായി രണ്ടര മണിക്കൂര്‍ കര്‍ച്ച നടത്തി.
ഈ മാസം 11ന് ലക്നൗവിലെ റോഡ് ഷോയോടെ സംസ്ഥാനത്ത് പ്രിയങ്ക പ്രചാരണം ആരംഭിക്കും. പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത് അവര്‍ പുണ്യസ്നാനം നടത്തുമെന്നും നേതാക്കള്‍ പറയുന്നു. കുംഭമേളയിലെ പുണ്യസ്നാനത്തെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നേരത്തെ പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: