ന്യൂദല്‍ഹി: പഴയ ഇന്‍സാറ്റ് 4 സിആറിനു പകരം വിക്ഷേപിച്ച ജിസാറ്റ് 31 രാജ്യത്തിന്റെ വാര്‍ത്താ വിനിമയ സംവിധാനം മെച്ചപ്പെടുത്തും. പുലര്‍ച്ചെ ഏരിയന്‍ റോക്കറ്റില്‍ ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം.
ജിസാറ്റ് റോക്കറ്റില്‍ നിന്ന് അകന്നു മാറിയയുടന്‍ ഉപഗ്രഹത്തിലെ രണ്ട് സൗരോര്‍ജ പാനലുകള്‍ വിടര്‍ന്നു. തുടര്‍ന്ന് കര്‍ണാടകത്തിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫസിലിറ്റി ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വരും ദിവസങ്ങളില്‍ ഉപഗ്രഹത്തിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജിസാറ്റിനെ 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൗമസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും.
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹങ്ങളില്‍ വിക്ഷേപിക്കാനുള്ള ഭാരമേ ജിസാറ്റിനുള്ളുവെങ്കിലും തത്ക്കാലം റോക്കറ്റുകള്‍ കൈവശമില്ല. ഇന്ത്യയുടെ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റാണ് ജിസാറ്റ് വിക്ഷേപിക്കാന്‍ വേണ്ടത്. എന്നാല്‍ അവ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഇന്‍സാറ്റിന്റെ കാലാവധി ഉടന്‍ കഴിയും. പുതിയ ഉപഗ്രഹം കൃത്യമായി ബഹിരാകാകാശത്ത് എത്തിയില്ലെങ്കില്‍ വാര്‍ത്താ വിനിമയ സംവിധാനം കുഴപ്പത്തിലാകും. അതിനാലാണ് ഏരിയന്‍ റോക്കറ്റില്‍ വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒ ഡയറക്ടര്‍ ഡോ. കെ ശിന്‍ പറഞ്ഞു.
ഇന്ത്യയുടെയും സമീപത്തെ ദീപുകളുടെയും വാര്‍ത്താ വിനിമയം പുതിയ ഉപഗ്രഹം മെച്ചപ്പെടുത്തും. ഡിഷ് ടിവി സേവനങ്ങളും എടിഎം യന്ത്രങ്ങള്‍ക്കു വേണ്ട വിസാറ്റ് കണക്ഷനും സ്‌റ്റോക്ക് എകസ്‌ചേഞ്ചുകള്‍ക്കു വേണ്ട സേവനങ്ങളും വാര്‍ത്താ വിതരണവും ഇ ഗവേണന്‍സിനു വേണ്ട കാര്യങ്ങളും ജിസാറ്റ് 31 ലുള്ള ഡേറ്റാ കൈമാറ്റങ്ങള്‍ക്കും പുതിയ ഉപഗ്രഹം സഹായകമാകും. ആഴക്കടല്‍ മേഖലയിലും വാര്‍ത്താ വിനിമയം സുഗമമാക്കും. ഇവിടങ്ങളില്‍ നിലവില്‍ വാര്‍ത്താ വിനിമയ സൗകര്യമില്ല.
















