ഇടുക്കി: ലോക്കല്‍ പോലീസ് സ്റ്റേഷനുകളുടെ ഭരണം ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറമെന്ന സുപ്രീകോടതി വിധി നടപ്പാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര പാകപ്പിഴ. നിലവിലുള്ള എസ്ഐമാരെ ഗസറ്റഡ് റാങ്കിലേക്ക് ഉയര്‍ത്തി എസ്എച്ച്ഒമാരായി നിയമിച്ച് വിധി നടപ്പാക്കുന്നതിനു പകരം സിഐമാരെ തരം താഴ്ത്തി സ്റ്റേഷന് ഓഫീസര്മാരാക്കിയതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്.
ഗസറ്റഡ് പദവിയുള്ള ഉദ്യോഗസ്ഥനാവണം എസ്എച്ച്ഒമാരായി ഇരിക്കേണ്ടത് എന്ന നല്ല ഉദ്ദേശത്തിലായിരുന്നു കോടതി വിധി. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി, നിലവില്‍ ഗഡറ്റഡ് പദവിയുണ്ടായിരുന്ന സിഐ (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്) മാര്‍ക്ക് സ്റ്റേഷനുകളുടെ ചുമതല നല്‍കിയത് 2018 ജനുവരി ഒന്നിന്.
മൂന്നോ നാലോ സ്റ്റേഷനുകളുടെ ഉത്തരവാദിത്തമുണ്ടായിരുന്ന സിഐമാരെ എസ്എച്ച്ഒമാരായി നിയോഗിച്ചപ്പോള്‍ അവരുടെ ജോലിഭാരം വര്‍ധിച്ചു. നേരത്തേയുള്ള ഉത്തരവാദിത്തത്തിനു പുറമേയാണ് ഏതു സ്റ്റേഷനിലാണോ ഇരിക്കുന്നത് ആ സ്റ്റേഷന്റെ എസ്എച്ച്ഒ ചുമതലകൂടി നോക്കേണ്ടി വന്നത്. ഓരോ സ്റ്റേഷനിലും ക്രമസമാധാനത്തിനും കേസന്വേഷണത്തിനും പ്രത്യേകം എസ്ഐമാരെ നിയമിക്കുമെന്നു പറഞ്ഞെങ്കിലും ഇതും പാതിവഴിയില്‍ നിലച്ചു. സംസ്ഥാനത്തെ 224 സ്റ്റേഷനുകളിലാണ് സിഐമാരെ എസ്എച്ച്ഒമാരായി നിയമിച്ചത്. മറ്റിടങ്ങളില്‍ എസ്ഐമാര്‍ തന്നെയാണ് ഭരണം നടത്തുന്നത്.
ബിരുദം കഴിഞ്ഞ് പിഎസ്സി പരീക്ഷ ജയിച്ച്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയത്തിനു ശേഷമാണ് ഒരു എസ്ഐയെ എസ്എച്ച്ഒ ആക്കുന്നത്. ഗസറ്റഡ് പദവിയിലേക്ക് ഉയര്‍ത്തിയാല്‍ പരമാവധി 1500 രൂപയുടെ ശമ്പള വര്‍ധനവാണ് വേണ്ടിവരിക. എന്നാല്‍ അവശേഷിക്കുന്ന സ്റ്റേഷനുകളിലും സുപ്രീംകോടതി ഉത്തരവു നടപ്പാക്കാന്‍ എസ്ഐമാര്‍ക്ക് പ്രമോഷന് നല്‍കാനാണ് തീരുമാനമെങ്കില്‍ ഇതിന് 2000-2500 വരെ ശമ്പള വര്‍ധനവ് നടപ്പാക്കണം. ഡിവൈഎസ്പി മാരുടെ എണ്ണം മൂന്നിരട്ടിയായി കൂട്ടുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനായി സിഐമാര്‍ക്ക് പ്രമോഷന് നല്‍കണം. അപ്പോള്‍ ഉദ്ദേശം 3500 രൂപ വരെ ഒരോ മാസവും കൂടുതലായി നല്‍കേണ്ടി വരും. ഇങ്ങനെ സ്ഥാനക്കയറ്റം നല്കിയാല് ഒഴിവു വരുന്ന പോസ്റ്റുകളിലേക്ക് സിഐമാരെ കണ്ടെത്തണം.
പണം ലാഭിക്കുന്നതിനായി കൃത്യമായ ആലോചന പോലും ഇല്ലാതെ തട്ടിക്കൂട്ടി നടപ്പിലാക്കിയ നടപടിയായി ഇത് മാറിയെന്ന് ചുരുക്കം. ഇങ്ങനെ കൃത്യമായ ആലോചനയില്ലാതെയുള്ള തീരുമാനങ്ങളും നിയമനങ്ങളും പോലീസിനെ നാഥനില്ലാക്കളരിയാക്കി. സിഐമാരുടെ ജോലിഭാരം വര്‍ധിച്ചതോടെ ലോക്കല്‍ തലത്തില്‍ നിരീക്ഷണത്തിന് ആളില്ലാതായി.
ഒരു സ്റ്റേഷന്റെ എസ്എച്ച്ഒ ചുമതലയ്ക്കു പുറമെയാണ് മുമ്പുള്ള ഉത്തരവാദിത്തങ്ങള്‍ കൂടി സിഐമാര്‍ ചെയ്യുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു പോലും വിളിച്ചാല്‍ സ്ഥലത്തെത്താന്‍ സിഐമാര്‍ക്കു കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: