ധാക്ക : ഒരു കാലത്ത് കൊടും പീഡനം അനുഭവിച്ചിരുന്ന ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദു വിശ്വാസികൾ . ശ്രീരാമനെ അപമാനിച്ചതിൽ പ്രതിഷേധിച്ചണ് നൂറുകണക്കിന് ഹിന്ദുക്കൾ തെരുവിലിറങ്ങിയത് . പന്തംകൊളുത്തി പ്രകടനം നടത്തുന്നതിനിടെ, ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവർ ബംഗ്ലാദേശ് സർക്കാരിന് 72 മണിക്കൂർ അന്ത്യശാസനം നൽകി. രാജ്യത്തെ 64 ജില്ലകളിലും ഓരോ രാമക്ഷേത്രം നിർമ്മിക്കുമെന്നും ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചു.
ധാക്കയിലെ ഷാബാഗിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബംഗ്ലാദേശ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് അവർ നീതി ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടാൻ സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ, മതകാര്യ മന്ത്രാലയത്തിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, രാജ്യമെമ്പാടും പ്രക്ഷോഭം വ്യാപിക്കുമെന്ന് പന്തംകൊളുത്തി പ്രകടനത്തിൽ പങ്കെടുക്കുന്ന ഹിന്ദുക്കൾ മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിലെ 64 ജില്ലകളിലും തീവ്രമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ‘ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്ത്’ ആണ് രാജ്യവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചത്.രാവിലെ ധാക്കയിലെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ‘ഹിന്ദു മഹാജോതി’ന്റെ രണ്ട് വിഭാഗങ്ങൾ നാഷണൽ പ്രസ് ക്ലബ്ബിലും ധാക്ക റിപ്പോർട്ടേഴ്‌സ് യൂണിറ്റിയിലും പരിപാടികൾ സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബിന് മുന്നിൽ വലിയ മനുഷ്യച്ചങ്ങലയും രൂപീകരിച്ചു. പ്രധാനമന്ത്രിയെ കാണാനും റാലികൾ സംഘടിപ്പിക്കാനും പ്രതിഷേധക്കാർ പദ്ധതിയിട്ടിട്ടുണ്ട്.
രംഗ്പൂർ ഡിവിഷനിലെ ഗൈബന്ധ ജില്ലയിലെ രാമക്ഷേത്ര നിർമ്മാണമാണ് ഇസ്ലാമിസ്റ്റുകൾ ഇടപെട്ട് നിർത്തി വയ്‌പ്പിച്ചത്. പ്രതിഷേധത്തിനിടെ ശ്രീരാമന്റെ ചിത്രം ഉൾക്കൊള്ളുന്ന ബാനറിൽ ചെരിപ്പുകൾ വച്ച് അടിച്ചതായും റിപ്പോർട്ടുകളുണ്ട് . ഈ സംഭവത്തിന്റെ വീഡിയോ വൈറലായി. ഈ സംഭവം ഹിന്ദു സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തു.
















