വഡോദര ; മുൻ ക്രിക്കറ്റ് താരവും, ടിഎംസി എംപിയുമായ യൂസഫ് യൂസഫ് പത്താൻ താമസിക്കുന്ന 978 ചതുരശ്ര മീറ്റർ പ്ലോട്ട് ഉൾപ്പെടെ ഏഴ് പ്ലോട്ടുകൾ ലേലം ചെയ്യാൻ തീരുമാനിച്ച് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ . നിർദ്ദേശം അടുത്തിടെ നടന്ന മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു. ചർച്ച ചെയ്ത 12 അജണ്ട ഇനങ്ങളിൽ 11 എണ്ണം അംഗീകരിച്ചു. ഈ നിർദ്ദിഷ്ട നിർദ്ദേശം ജനറൽ ബോഡി യോഗത്തിന് കൈമാറി.
2012 ൽ തണ്ടൽജ പ്രദേശത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥലം അന്യായമായി കൈവശപ്പെടുത്തിയ ശേഷം ഇത് തനിക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് പത്താൻ മുൻസിപ്പൽ കോർപ്പറേഷനെ സമീപിച്ചിരുന്നു . മുനിസിപ്പൽ കോർപ്പറേഷൻ ആദ്യം അദ്ദേഹത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. തുടർന്ന് കോർപ്പറേഷൻ പത്താനെതിരെ ഭൂമി തിരികെ വിട്ടു നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ഗുജറാത്ത് ഹൈക്കോടതിയിൽ മുനിസിപ്പൽ കോർപ്പറേഷന്റെ നോട്ടീസിനെ യൂസഫ് പത്താൻ ചോദ്യം ചെയ്തു. ഭൂമി ഒഴിയാൻ എടുക്കുന്ന സമയത്തിനനുസരിച്ച് പിഴത്തുക വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പത്താനോട് സ്ഥലം ഒഴിയാൻ നിർദ്ദേശിച്ചു.
അതേസമയം, ഭൂമി ലേലം ചെയ്യാൻ മാത്രമുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ പ്രാദേശിക എതിർപ്പ് ഉയർന്നുവന്നിട്ടുണ്ട്. ലേലത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ‘വിശ്വാമിത്രി ബച്ചാവോ സമിതി’ മേയർക്കും കമ്മീഷണർക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. 2012 മുതൽ 2026 വരെയുള്ള 14 വർഷത്തെ കാലയളവിൽ ഭൂമി അനധികൃതമായി ഉപയോഗിച്ചതിന് മുനിസിപ്പൽ കോർപ്പറേഷൻ ചട്ടങ്ങൾ അനുസരിച്ച്, പലിശ ഉൾപ്പെടെ ഏകദേശം 7.50 കോടി രൂപ പിഴയായി യൂസഫ് പത്താനിൽ നിന്ന് ഈടാക്കണമെന്ന് കമ്മിറ്റി വാദിക്കുന്നു.
ഈ പിഴ ഈടാക്കാതെ മാർക്കറ്റ് നിരക്കിൽ പ്ലോട്ട് ലേലം ചെയ്യുന്നത് അധികാര ദുർവിനിയോഗത്തിന് തുല്യമാകുമെന്നും, അതിന്റെ ഫലമായി മുനിസിപ്പൽ കോർപ്പറേഷന് സാമ്പത്തിക നഷ്ടവും കൈയേറ്റക്കാരന് അനാവശ്യ നേട്ടവും ഉണ്ടാകുമെന്നും കമ്മിറ്റി ആരോപിക്കുന്നു















