കൊച്ചി : ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് 2013ലേക്കും ആളുകളെ കടത്തിയെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യ പ്രതിയായ പ്രഭുവാണ് ഇതിനുമുമ്പ് 70 പേരെ കടത്തിയതായി മൊഴി നല്‍കിയിരിക്കുന്നത്. അന്ന് പ്രഭു ഉള്‍പ്പെടുന്ന സംഘം 17 ദിവസം കൊണ്ടാണ് ക്രിസ്മസ് ദ്വീപില്‍ എത്തിയത്. ഇവര്‍ ഇപ്പോള്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയെന്നും പ്രഭു മൊഴി നല്‍കി.
അതേസമയം ദീപിന്റെ തീരത്തേയ്‌ക്ക് എത്തുന്നതിന് മുമ്പുതന്നെ ഓസ്‌ട്രേലിയന്‍ സേന പിടികൂടി. തുടര്‍ന്ന് അഭയാര്‍ത്ഥി വിസയില്‍ രണ്ടു വര്‍ഷം അവിടെ ജോലി ചെയ്തു. പിന്നീട് കേസ് തീര്‍ന്നതോടെയാണ് നാട്ടിലേക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ചയയ്‌ക്കുകയായിരുന്നു. ഇവിടെ ജീവിക്കാന്‍ നിവൃത്തി ഇല്ലാത്തതിനാലാണ് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. അവിടെ നിന്ന് തിരിച്ചു പോരുമ്പോള്‍ രണ്ടര ലക്ഷത്തോളം രൂപ കിട്ടിയെന്നും പ്രഭു പോലീസിനെ അറിയിച്ചു.
ജനുവരി പന്ത്രണ്ടിനാണ് ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യം വച്ച് ഇരുനൂറോളം പേരടങ്ങുന്ന സംഘം പുറപ്പെട്ടത്. ഇതില്‍ സ്ത്രീകളും, കുട്ടികളും, നവജാത ശിശുക്കളും ഉള്‍പ്പെടും. മുനമ്പത്തും പരിസരത്തു നിന്നും ബാഗുകളും മറ്റ് സാധനങ്ങളും ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തതോടെയാണ് മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസിലെ മുഖ്യ പ്രതികളായ ദീപക്, പ്രഭു എന്നിവരെ പോലീസ് പിടിയിലായി. ഇടനിലക്കാരായ ശ്രീകാന്തനും, രവീന്ദ്രനും വര്‍ഷങ്ങളായി ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കോവളം സ്വദേശി അനില്‍, ദല്‍ഹിയില്‍ നിന്ന് പിടികൂടിയ പ്രഭു, രവി സനൂപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അനധികൃത കുടിയേറ്റത്തിന് പുറമേ മൂന്ന് വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നത്. എമിഗ്രേഷന്‍ ആക്ട്, ഫോറിന്‍ റിക്രൂട്ടിങ് ആക്ട്, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുന്നത്.
















