തൃശൂർ: തൃശൂരിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിനിടെ ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.(
തൃശൂർ നഗരത്തിൽ ഇതര സംസ്ഥാനക്കാർക്ക് മാത്രമായി നടത്തിയിരുന്ന വാടക വീട്ടിലെ പെൺവാണിഭ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്. ഒഡീഷ സ്വദേശികളാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ 18-ാം തീയതി രാത്രി പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ മർദ്ദനമേറ്റ ധൻപതി നായിക്കിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. പ്രതികൾ ഒഡീഷ സ്വദേശികളാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
















