കൊച്ചി: പിറവംപള്ളി തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ഡിവിഷന് ബഞ്ചും പിന്മാറി. ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം, ടി.വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് പിന്മാറിയത്. പ്രത്യേക കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയായിരുന്നു ബഞ്ചിന്റെ പിന്മാറ്റം.
നോരത്തേ ആര്.രാമചന്ദ്രന്, ദേവന് രാമചന്ദ്രന് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസില്‍ ഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ദേവന് രാമചന്ദ്രന് മുന്‍പ് സഭാ തര്‍ക്ക കേസില്‍ ഒരു വിഭാഗത്തിന് വേണ്ടി ഹാജരായതാണെന്ന് യാക്കോബായ സഭക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച വ്യക്തി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ബഞ്ച് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് കേസ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിലേക്ക് എത്തിയത്.
ജസ്റ്റിസ് ചിദംബരേഷും പള്ളി തര്‍ക്ക കേസില്‍ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് രണ്ടാമത്തെ ബഞ്ചും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നീടാണ് സി.കെ അബ്ദുള്‍ റഹിം, ടി.വി അനില്‍ കുമാര്‍ അടങ്ങുന്ന മൂന്നാമത്തെ ബഞ്ചിലേക്ക് കേസ് എത്തിയത്. കാരണങ്ങള്‍ വ്യക്തമാക്കാതെ മൂന്നാമത്തെ ഡിവിഷണല്‍ ബഞ്ചും പിന്മാറിയതിനാല് കേസ് ഏത് ബഞ്ചാണ് ഇനി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: