തിരുവനന്തപുരം: ലോകാരാധ്യയായ മാതാ അമൃതാനന്ദമയിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍.
അമ്മയുടെ ബ്രഹ്മചര്യത്തെ അവഹേളിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ചെയ്തത്. സ്വന്തം സഹപ്രവര്‍ത്തകരുടെ ഭാര്യമാരെയും മക്കളെയും വരെ ലൈംഗികമായി ഉപയോഗിച്ച പാരമ്പര്യമുള്ളവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. കമ്മ്യൂണിസ്റ്റുകള്‍ വിഗ്രഹങ്ങളായി ആരാധിക്കുന്ന പല നേതാക്കന്മാരുടേയും ഒളിവു ജീവിതം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അങ്ങനെയുള്ളവര്‍ക്ക് ബ്രഹ്മചര്യം, തപസ്സ് എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകില്ല.
പാര്‍ട്ടി സെക്രട്ടറി ഇത്തരത്തില്‍ അധ:പതിക്കാന്‍ പാടില്ല. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ വരെ ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാത്ത പാര്‍ട്ടി സെക്രട്ടറിയാണ് താനെന്ന് കോടിയേരി മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വികാര പ്രകടനമാണ് പുത്തരിക്കണ്ടം മൈതാനിയില്‍ കണ്ടത്. ശബരിമല യുവതി പ്രവേശനവിഷയത്തില്‍ ഒരു ഹിത പരിശോധനയ്‌ക്ക് സര്‍ക്കാര്‍ തയാറുണ്ടോയെന്ന് വ്യക്തമാക്കണം.
വര്‍ഗരഹിത സമൂഹമെന്ന് വാദിച്ചിരുന്നവര്‍ ഇന്ന് ജാതീയമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണം.
വിശ്വാസികള്‍ക്കിടയില്‍ ഭേദചിന്തയില്ലെന്ന തെളിവാണ് കഴിഞ്ഞ നാലു മാസമായി കേരളത്തിലെ തെരുവുകളില്‍ കണ്ട ജനമുന്നേറ്റം. ഇത് മനസ്സിലാക്കാതെ തരംതാണ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്മാറണമെന്നും പി.പി. മുകുന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















