പന്തളം: ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. മകരസംക്രമ സന്ധ്യയില്‍ ശബരിഗിരീശനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പഭക്തരും ഘോഷയാത്രയെ അനുഗമിച്ചു.
വൃശ്ചികം ഒന്ന് മുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ ഇന്നലെ പുലര്‍ച്ചെ 4ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. 4.30ന് തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചു. 11ന് ക്ഷേത്ര ഉപദേശകസമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള് പി. രാമവര്മരാജയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് ഘോഷയാത്രയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചു. 11.15ന് രാജപ്രതിനിധി പി. രാഘവവര്മരാജയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും, 11.30ന് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠന് ആല്‍ത്തറയില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചയ്ക്ക് 12.15ന് സംഘത്തിന് വലിയ തമ്പുരാന് വിഭൂതി നല്കി അനുഗ്രഹിച്ചതോടെ പ്രത്യേക പൂജകള്‍ക്കായി ക്ഷേത്രനട അടച്ചു.
12.45ന് ക്ഷേത്രമേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി പൂജിച്ച് നല്കിയ ഉടവാള് വലിയ തമ്പുരാന് തിരുവാഭരണഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേല്‍ശാന്തി പേടകത്തിന് നീരാജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതോടെ രാജപ്രതിനിധി പല്ലക്കിലേറി യാത്രതിരിച്ചു. ഒരുമണിയോടെ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന് പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസ്സിലേറ്റി ക്ഷേത്രത്തില്‍നിന്നും പുറത്തെത്തിയതോടെ ഘോഷയാത്ര പുറപ്പെട്ടു. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന് നായരും അനുഗമിച്ചു.
ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍, സുരേഷ് ഗോപി എംപി, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പന്തളം ശിവന്‍കുട്ടി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവരും ഘോഷയാത്രയെ യാത്രയാക്കാന്‍ എത്തിയിരുന്നു.
ഘോഷയാത്രാ സംഘം ഇന്നലെ അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ 2ന് അവിടെനിന്ന് പുറപ്പെട്ട് വനംവകുപ്പിന്റെ ളാഹ സത്രത്തില്‍ വിശ്രമിക്കും. നാളെ ഉച്ചയ്ക്ക് നീലിമലയിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ വച്ച് രാജപ്രതിനിധിയുടെ അനുഗ്രഹം വാങ്ങിയതിനു ശേഷം മല കയറും. ഘോഷയാത്ര അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി എത്തുന്ന ഗുരുസ്വാമിയില്‍ നിന്നു മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് ദീപാരാധനയ്ക്കായി നടതുറക്കുമ്പോള്‍ കിഴക്കന്‍ചക്രവാളത്തില്‍ മകരസംക്രമനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ഈ ദിവ്യമുഹൂര്‍ത്തത്തില്‍ തിരുവാഭരണ വിഭൂഷിതനായ ഭഗവാന്റെ അനുഗ്രഹം നേടുന്ന ലക്ഷക്കണക്കിന് ഭക്തര്‍ ആത്മനിര്‍വൃതിയോടെ പടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: