മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്‍ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പ്രതിയാക്കാന്‍ ഉത്സാഹം കാണിച്ച സിബിഐ ഈ കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയില്ലെന്ന് പ്രത്യേക സിബിഐ കോടതി. കേസില്‍ 22 പ്രതികളെ വിട്ടയച്ചുള്ള ഉത്തരവിലാണ് ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടിയത്.
അധോലോകഗുണ്ടയായ സൊറാബുദ്ദീനെ വധിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. ഇയാളെ കൊന്നതുകൊണ്ട് പ്രതികള്‍ക്ക് എന്തെങ്കിലും സാമ്പത്തിക, രാഷ്‌ട്രീയ നേട്ടമുണ്ടായിയെന്ന് തെളിയിക്കാന്‍ യാതൊന്നും ഹാജരാക്കാന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് രാഷ്‌ട്രീയ, സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടാകാമെന്ന് സിബിഐ പറയുന്നതേയുള്ളു, തെളിവില്ല. കോടതി ചൂണ്ടിക്കാട്ടി.
കേസിന് അനുയോജ്യമല്ലെന്നു കണ്ട് സിബിഐ ചില കോള്‍ രേഖകളും റിപ്പോര്‍ട്ടുകളും പൂഴ്‌ത്തിവച്ചതായും കോടതി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയക്കാരും ക്രിമിനലുകളുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസില്‍ നടത്തിയ പരാമര്‍ശം പ്രസക്തമേയല്ല. അമിത് ഷായും ഐപിഎസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാരയും രാജ്കുമാര്‍ പണ്ഡ്യനും എം.എന്‍.ദിനേഷുമാണ് കേസിലെ മുഖ്യഗൂഢാലോചനക്കാര്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. മിക്ക സാക്ഷികളും രാഷ്‌ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യ മൊഴികളില്‍ പരാമര്‍ശിച്ചിട്ടേയില്ല. പിന്നീടാണ് ഇക്കാര്യം അവര്‍ പരാമര്‍ശിച്ചത്. ഇത്തരം ബന്ധം തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു. അരക്കോടി നല്‍കി ഒരു സാക്ഷിയെ സ്വാധീനിച്ചുവെന്നും സിബിഐ പറയുന്നുണ്ട്. പക്ഷെ തെളിയിക്കാനായില്ല. രാഷ്‌ട്രീയക്കാര്‍ രാജസ്ഥാനിലെ മാര്‍ബിള്‍ മാഫിയയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും സിബിഐ പറഞ്ഞു. പക്ഷെ പ്രഥമദൃഷ്ട്യാപോലും ഇക്കാര്യം തെളിയിക്കാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
















