മുത്തലാഖ് മുസ്ലീങ്ങളുടെ വേദഗ്രന്ഥമായ ഖുര്‍ ആന്‍ അംഗീകരിക്കുന്ന വിവാഹമോചന രീതിയല്ല. ഒറ്റയിരിപ്പില്‍ ഏകപക്ഷീയമായി നടപ്പിലാക്കുന്ന വിവാഹമോചന രീതിയാണ് മുത്തലാഖ്. ഖുര്‍ ആനില്‍ ഒരിടത്തും മുത്തലാഖിലെ ട്രിപ്പിള്‍ എന്ന വിവക്ഷയില്ല. അറിയപ്പെടുന്ന മുസ്ലിം പണ്ഡിതര്‍ ഇത് വിശദീകരിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷനായിരുന്ന താഹിര്‍ മഹമൂദ് ഇത് സംബന്ധിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മുസ്ലീം ലോകത്തിലെ കുടുംബ നിയമങ്ങളെ കുറിച്ച് അദ്ദേഹം തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ‘മുസ്ലീം ലോകത്തിലെ കുടുംബ നിയമ പരിഷ്‌കാരം’ എന്ന പുസ്തകത്തില്‍ ഇത് വായിക്കാം. മുസ്ലീം രാജ്യങ്ങളിലും മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലും മുത്തലാഖ് നിയമപരമായി നിരോധിച്ചിട്ടുണ്ട്. അത് ഇസ്ലാമികമല്ലെന്ന് മാത്രമല്ല, ഇസ്ലാമിക വിരുദ്ധം കൂടിയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ അത് ഇന്നും നിലനില്‍ക്കുന്നു.
പതിനേഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ മുത്തലാഖ് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. താഹിര്‍ മഹമൂദ് മാത്രമല്ല പല മുസ്ലീം നിയമ വിശാരദരും മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മുത്തലാഖ് നിര്‍ത്തലാക്കണമെന്ന ആവശ്യം ഈയിടെ ഉയര്‍ന്നു വന്നതല്ല. മുസ്ലീം സംഘടനകള്‍, മുസ്ലീം സ്ത്രീ സംഘടനകളൊക്കെ ഈ ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡാണ് മുത്തലാഖ് നിലനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതില്‍ നിരവധി മുസ്ലീം സംഘടനകള്‍ ഭാഗമാണ്. മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുരുഷന്മാര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു സമിതിയാണ്. ഇതിന് എതിരായി അഖിലേന്ത്യാ വനിതാ മുസ്ലീം വ്യക്തി നിയമബോര്‍ഡുണ്ട്. മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യമാണ് ഈ ബോര്‍ഡ് ഉന്നയിക്കുന്നത്. യുപിയിലെ ഷിയാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ഇതേ അഭിപ്രായക്കാരാണ്. ഇന്ത്യയിലെ പല കോണുകളില്‍ നിന്നു പല കാലങ്ങളായി ഉയരുന്ന ആവശ്യമാണ് ഏകപക്ഷീയമായ മുത്തലാഖ്, നിയമം മൂലം നിരോധിക്കണമെന്നത്. നിരന്തരമായി മുസ്ലീം സ്ത്രീകളും സംഘടനകളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. മുത്തലാഖ് നിയമം മൂലം നിരോധിക്കണമെന്ന് 2017 ആഗസ്റ്റ് 22ന് സുപ്രീംകോടതി വിധിച്ചത് ഇതിന്റെ ഫലമാണ്. രാജ്യം അംഗീകരിച്ച ഭരണഘടനയ്‌ക്ക് വിരുദ്ധവും അതോടൊപ്പം ഇസ്ലാമിക വിരുദ്ധവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആ വിധിയുടെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ബില്‍ കൊണ്ടുവന്നത്.
തുടക്കത്തില്‍ത്തന്നെ സിപിഎമ്മും കോണ്‍ഗ്രസ്സും അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ബില്ലിനെ എതിര്‍ക്കുകയായിരുന്നു. ബില്‍ അനുസരിച്ച്, ഏകപക്ഷീയ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും പിഴയും നല്‍കണമെന്ന വകുപ്പാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ടത്. അതിനെ ക്രിമിനല്‍ കുറ്റമായി മുത്തലാഖ് ബില്ലില്‍ പരിഗണിച്ചിരിക്കുന്നുവെന്നാണ് വാദം. മുസ്ലീം സമൂഹത്തില്‍ വിവാഹം സിവില്‍ കരാറാണെന്നും അതിന്റെ ലംഘനം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ നിലപാട്. ജമാത്തെ ഇസ്ലാമിയും, മുസ്ലിം ലീഗും സിപിഎമ്മും, കോണ്‍ഗ്രസ്സും ഈ വാദമാണ് ഉയര്‍ത്തുന്നത്.
മുസ്ലീങ്ങളുടെ പ്രവാചക നിര ഈ വിഷയത്തെ എങ്ങനെയാണ് പരിഗണിച്ചതെന്ന് പരിശോധിക്കാം. രണ്ടാം ഖലീഫയായ ഉമറിന്റെ കാലത്ത് ഏകപക്ഷീയമായി മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയ ഭര്‍ത്താവ് ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നായിരുന്നു വിധി. ദണ്ഡന ശിക്ഷ നടപ്പാക്കുകയും ചെയ്തു.
മുസ്ലീം വിവാഹമോചനത്തിന് മൂന്ന് മാസത്തെ ഇടവേള വേണം. അതിനിടയില്‍ അനുരഞ്ജന ശ്രമം വേണം. മൂന്ന് ആര്‍ത്തവകാലത്തിന് ശേഷവും വിവാഹമോചന ആവശ്യം നിലനില്‍ക്കുകയാണെങ്കില്‍ മാത്രമേ വിവാഹമോചനം സാധ്യമാവുകയുള്ളൂ. മൂന്ന് മാസത്തെ ഇടവേളയില്ലാതെ ഭാര്യയെ തിരിച്ചയക്കുന്ന കൃത്യത്തെയാണ് കുറ്റമായി പരിഗണിക്കുന്നത്. ഇസ്ലാമിക രീതിയനുസരിച്ച് കൃത്യമായ മൂന്നുമാസ ഇടവേളയോടെ വിവാഹമോചനം നടത്തുന്നതിനെ നിയമം കുറ്റകൃത്യമായി കാണുന്നില്ല. സിവില്‍കുറ്റകൃത്യങ്ങള്‍ക്ക് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കനുസരിച്ചുള്ള ശിക്ഷ പാടില്ലെന്ന വാദം നിലനില്‍ക്കുന്നതല്ല. രാജ്യത്തെ ബാങ്കിംഗ് നിയമം സിവില്‍ നിയമം അനുസരിച്ചുള്ളതാണ്. എന്നാല്‍ വണ്ടി ചെക്ക് നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ ക്രിമിനല്‍ നിയമ പ്രകാരമുള്ള ശിക്ഷ ഏല്‍ക്കേണ്ടിവരും.
രസകരമായ വാദം മുത്തലാഖ് ചൊല്ലിയ കുറ്റത്തിന് ഭര്‍ത്താവ് ജയിലില്‍ അടയ്‌ക്കപ്പെട്ടാല്‍ ഭാര്യക്കും കുട്ടികള്‍ക്കും ആരാണ് ചെലവ് കൊടുക്കുകയെന്നതാണ്. മറ്റ് ക്രിമിനല്‍ കേസുകളില്‍, അത് കൊലപാതകമോ കളവോ ആകട്ടെ, ഭര്‍ത്താവ് ജയിലില്‍ അടയ്‌ക്കപ്പെട്ടാല്‍ ഭാര്യക്ക് ആരാണ് ചെലവ് നല്‍കേണ്ടത്? ഈ വാദത്തിനും പ്രസക്തിയില്ലെന്നര്‍ത്ഥം.
ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് ഈ നിയമമെന്നാണ് മറ്റൊരു വാദം. എന്നാല്‍ 25-ാം വകുപ്പ് ഉപാധികളില്ലാത്ത മതസ്വാതന്ത്ര്യം അനുവദിക്കുന്നില്ല. പൊതുസമാധാനം, ധാര്‍മ്മികത, പൊതുജനാരോഗ്യം, ഭരണഘടനയുടെ മൗലിക അവകാശങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് മതസ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിച്ചിട്ടുള്ളത്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ മൗലിക അവകാശങ്ങളെ അടിസ്ഥാനപ്പെടുത്തി മതസ്വാതന്ത്ര്യത്തിന് പരിധികളുണ്ട്. മുത്തലാഖ് സ്ത്രീപുരുഷ സമത്വത്തിന് വിരുദ്ധവും ലിംഗനീതിയുടെ നിഷേധവുമാണ്. മുത്തലാഖ് നിയമം മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന അഭിപ്രായത്തിനും നിലനില്‍പ്പില്ല.
മറ്റൊരു വിഷയം ബഹുഭാര്യത്വമാണ്. ഹിന്ദുക്കള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും ബഹുഭാര്യത്വം അനുവദീയമല്ല. ഈ വിഭാഗങ്ങളിലുള്ളവര്‍ രണ്ടാമത് വിവാഹം ചെയ്യുന്നതു ക്രിമിനല്‍ കുറ്റമാണ്. തടവ് ശിക്ഷയടക്കം ലഭിക്കാം. എന്നാല്‍, ഈ നിയമം മുസ്ലിങ്ങള്‍ക്ക് ബാധകമല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവാഹമോചനം നേടുന്നത് കോടതിമുഖേനയാണ്. മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും പോലെയുള്ള സംഘടനകള്‍ ആവശ്യപ്പെടേണ്ടത് മുസ്ലിം സമൂഹത്തിലെ വിവാഹ മോചനവും കോടതി മുഖേന വേണമെന്നാണ്. ഫോണ്‍വഴിയും വാട്‌സ് ആപ്പ് വഴിയുമല്ല വിവാഹമോചനം നടക്കേണ്ടത്.
പൊതു സിവില്‍ നിയമത്തിന് വേണ്ടിയുള്ള മുന്നൊരുക്കം, ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് സിപിഎമ്മും, കോണ്‍ഗ്രസ്സടക്കമുള്ള സംഘടനകളും ഉയര്‍ത്തുന്നത്. മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടിലേറെയായി. പതിമൂന്ന് സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യമുള്ള ഭാരതീയ മുസ്ലീം മഹിളാ ആന്തോളന്‍ അടക്കമുള്ള സംഘടനകളും ഈ ആവശ്യം ഉയര്‍ത്തുന്നു. 2014 വരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് രാജ്യം ഭരിച്ചത്. ഷഹറബാനു, ഇസ്രത്ത്ജഹാന്‍, ഗുല്‍ഷന്‍ പ്രവീണ്‍, ആസ്രിന്‍ റഹ്മാന്‍, ആത്തിയ ഫാബിരി എന്നീ അഞ്ച് മുസ്ലിം വനിതകളാണ് സുപ്രീംകോടതി വിധിക്കിടയാക്കിയ കേസ് നല്‍കിയത്. 2002ല്‍ ഷെമീര്‍ ആറ എന്ന മുസ്ലീം സ്ത്രീയും കേസ് നല്‍കി.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം യുപിഎ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവരാമായിരുന്നു. യുപിഎ സര്‍ക്കാറിനെ അനുകൂലിച്ച സിപിഎമ്മിനും ഈ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടാമായിരുന്നു. പാക്കിസ്ഥാന്‍ അടക്കമുള്ള 17 മുസ്ലീം രാജ്യങ്ങള്‍ നടപ്പിലാക്കിയ ആ നിയമം യുപിഎ നടപ്പിലാക്കിയില്ല. അക്കാലത്ത് നിശ്ശബ്ദരായിരുന്നവരാണ് ഇന്ന് ബിജെപി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരമാക്കുന്നുവെന്ന് ആരോപിക്കുന്നത്.
മുത്തലാഖിനെ സംബന്ധിച്ച് മുസ്ലീം സംഘടനകളില്‍ വ്യക്തമായ നിലപാടില്ല. വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. പല മുസ്ലീം പണ്ഡിതന്‍മാരും ഒഴിഞ്ഞുമാറുകയാണ്. ഒറ്റയടിക്ക് മുത്തലാഖ് നടപ്പിലാക്കുന്നവര്‍ തീരെ ചെറിയ ന്യൂനപക്ഷമാണ് എന്നാണ് ഇവര്‍ വാദിക്കുന്ന്. എന്നാല്‍ മൂന്ന് മാസത്തെ ഇടവേള നല്‍കിയുള്ള വിവാഹമോചനം അത്യപൂര്‍വമാണെന്നതാണ് യാഥാര്‍ത്ഥ്യം. മുപ്പത് ദിവസങ്ങള്‍ ഇടവിട്ടുള്ള മൊഴിചൊല്ലല്‍ ഒറ്റയടിക്ക് മുസ്ലീം പുരോഹിതന് നല്‍കി വിവാഹമോചനം നേടുകയാണ് നിലവില്‍ എന്നാണ് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒറ്റയടിക്കുള്ള മുത്തലാഖായി ഇത് മാറുന്നു. സ്ത്രീക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരമില്ല. അവര്‍ ഇരകളാക്കപ്പെടുന്നു.
മുത്തലാഖിലും ശബരിമലയിലെ യുവതീ പ്രവേശനത്തിലുമടക്കം സിപിഎം ഇരട്ടത്താപ്പാണ് അനുവര്‍ത്തിക്കുന്നത്. ഹിന്ദുക്കളില്‍ ശബരിമല ഒഴിച്ചുള്ള ക്ഷേത്രങ്ങളില്‍ യുവതീ പ്രവേശനം സാധ്യമാണ്. എന്നാല്‍ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന കാര്യത്തില്‍ സിപിഎം നിലപാടു വ്യക്തമാക്കണം. മുസ്ലിം മതത്തിലെ പ്രബലമായ സുന്നി വിഭാഗങ്ങള്‍ സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നതിന് അനുകൂലമല്ല. സെപ്തംബര്‍ 28നുണ്ടായ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സാധ്യമായ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍, മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് നിശബ്ദരാണ്. കോഴിക്കോട്ട് നടന്ന ജംഈയ്യത്തുല്‍ ഉലമ സമ്മേളനത്തില്‍ അതിന്റെ അധ്യക്ഷന്‍ ബുഖാരിതങ്ങള്‍ വ്യക്തമാക്കിയത് മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ആരും മുന്നോട്ടുവരേണ്ടതില്ല എന്നാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പങ്കെടുത്ത വേദിയിലാണ് സുന്നിഅദ്ധ്യക്ഷന്‍ ഇത് പറഞ്ഞത്. മുഖ്യമന്ത്രിയോ, സിപിഎം സംസ്ഥാന സെക്രട്ടറിയോ ഈ അഭിപ്രായത്തിനെതിരെ പ്രതികരിച്ചില്ല. കെപിസിസി പ്രസിഡന്റും കേട്ടതായി നടിച്ചില്ല. ഭീഷണിയുടെ സ്വരത്തിലുള്ള ഈ പ്രസ്താവത്തിനെതിരെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മൗനംപാലിച്ചു. മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചാല്‍ ആ വിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഇവര്‍ തയ്യാറാകേണ്ടതായിരുന്നു. ദുരാചാരമെന്ന് അംഗീകരിക്കപ്പെട്ട മുത്തലാഖ് തെറ്റാണെന്ന് പറയാന്‍ മടിക്കുന്നവരാണ് നവോത്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടി മതിലുപണിയാന്‍ ഒരുമ്പെടുന്നത്.
മുത്തലാഖിനെ ചരിത്രപരമായി പരിശോധിക്കാന്‍ സിപിഎം തയ്യാറാകണം. മുസ്ലീങ്ങളുടെ വിവാഹമോചനവും കോടതി മുഖേനയായിരിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ തീരുന്ന വിഷയമാണിത്. അതോടെ ആ അധ്യായം എന്നന്നേക്കുമായി അവസാനിക്കും. അത്തരമൊരു നിര്‍ദ്ദേശം പോലും മുന്നോട്ട് വെക്കാത്ത സിപിഎം നവോത്ഥാന മതിലുയര്‍ത്തുന്നത് നിരര്‍ത്ഥകമാണ്.
















