മലപ്പുറം: മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന പി കെ കുഞ്ഞാലിക്കുട്ടിയോട് എംപി സ്ഥാനം രാജിവയ്ക്കാന്‍ മുസ്ലീം ലീഗ് ആവശ്യപ്പെടണമെന്ന് മന്ത്രി കെ.ടി ജലീല്‍. ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്നും മന്ത്രി പറഞ്ഞു.
ലീഗ് ഉള്ളിടത്തോളം കാലം ഇതു തീരാക്കളങ്കമായിരിക്കും. പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരെ അയച്ചാല്‍ ഇതാകും സ്ഥിതി. അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ രാജി മുസ്ലീം ലീഗ് ആവശ്യപ്പെടണമെന്നും ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ചര്‍ച്ച ബഹിഷ്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രേഖപ്പെടുത്തിയത് പാര്‍ട്ടിയുടെ പ്രതിഷേധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചയ്ക്കു ശേഷം ബഹിഷ്കരിക്കുക എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ തീരുമാനിച്ചത്.
ഇപ്പോള്‍ നടക്കുന്നത് തത്പര കക്ഷികളുടെ കുപ്രചാരണമാണ്. പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും ചില അത്യാവശ്യങ്ങളുള്ളതിനാലാണ് തനിക്ക് പാര്‍ലമെന്റില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: