ദുബായ്: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ 12 ഇന്ത്യക്കാർ ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു.
“ഇന്നലെ രാത്രിയിലെ റാസ് ലഫാൻ സംഭവത്തിൽ നിർഭാഗ്യവശാൽ 12 ഇന്ത്യക്കാർ മരിച്ചതായി ഖത്തർ അധികൃതർ സ്ഥിരീകരിച്ചു,”- ദോഹയിലെ ഇന്ത്യൻ എംബസി തിങ്കളാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഖത്തർ എനർജി എൽഎൻജി നടത്തുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ പ്രാദേശിക വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം തന്നെ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തർ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ മിഷൻ അറിയിച്ചു.
“ഈ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ഖത്തർ അധികൃതരുമായി ഞങ്ങളുടെ എംബസി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്‌ക്കുന്നുവെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്,” – ഇന്ത്യൻ മിഷൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ ഖത്തർ ഊർജ്ജ മന്ത്രി സാദ് ബിൻ ഷ്രൈദ അൽ-കാബി, സംഭവത്തിൽ ഇന്ത്യക്കാരും പാകിസ്ഥാനികളുമായ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യക്കാരുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷനുകൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
റാസ് ലഫാനിലെ അടിയന്തര പ്രതികരണ സംഘങ്ങളുമായി ഏകോപിപ്പിച്ച് സുരക്ഷാ അധികൃതർ അപകടത്തിൽ ഉടൻ പ്രതികരിച്ചുവെന്നും സ്ഥലത്ത് അംഗീകൃത അടിയന്തര നടപടിക്രമങ്ങൾ നടപ്പിലാക്കിയെന്നും മന്ത്രാലയം പറയുന്നു. പരിക്കേറ്റവരെ ചികിത്സയ്‌ക്കായി മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റി. അതേസമയം സംഭവസ്ഥലത്ത് തിരച്ചിൽ, പ്രതികരണ പ്രവർത്തനങ്ങൾ പൂർത്തിയായി.
അപകടത്തിന്റെ കൃത്യമായ സാങ്കേതിക കാരണങ്ങൾ കണ്ടെത്തുന്നതിനും സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും സ്ഥാപിക്കുന്നതിനുമായി അധികൃതർ അന്വേഷണം തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന്റെ ഫലമായി ചോർച്ചകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊതുജന സുരക്ഷയ്‌ക്കോ ചുറ്റുപാടുമുള്ള പരിസ്ഥിതിക്കോ ഒരു ഭീഷണിയുമില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം ബർസാനിലെ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനിടെയാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായതെന്ന് ഖത്തർ എനർജി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 2025 ഡിസംബർ മുതൽ ബർസാൻ ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരുന്നു. അപകടത്തിന് രണ്ട് ദിവസം മുമ്പാണ് ഇതിന്റെ പ്രവർത്തനം പുനരാരംഭിച്ചതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
















