തിരുവനന്തപുരം: നഗരത്തില്‍ സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്നത് വ്യാപകമാകുന്നു. നഗരത്തിന് പുറത്ത് നിന്ന് സര്‍വീസ് ആരംഭിച്ച് നഗരത്തിന് പുറത്ത് യാത്ര അവസാനിക്കുന്ന രീതിയിലാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. കിഴക്കേകോട്ടയില്‍ നിന്ന് യാത്ര ആരംഭിക്കാനോ അവസാനിപ്പിക്കാനോ സ്വകാര്യ ബസുകള്‍ക്ക് അനുവാദമില്ല. എന്നാല്‍ നഗരത്തിലോടുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളും കിഴക്കേകോട്ടയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും.
കളിപ്പാന്‍കുളം, തളിയല്‍, വഞ്ചിയൂര്‍, പാല്‍ക്കുളങ്ങര, തമലം, മങ്കാട്ട്കടവ്, പിടിപി നഗര്‍, പൗഡിക്കോണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കെതിരെ നിരവധി പരാതികളാണ് ആര്‍ടിഒയ്‌ക്ക് ലഭിച്ചിരിക്കുന്നത്. പാതിവഴി ട്രിപ്പ് അവസാനിപ്പിക്കുക, പെര്‍മിറ്റിലില്ലാത്ത റൂട്ടിലേക്ക് സര്‍വീസ് നടത്തുക, മുഴുവന്‍ ഷെഡ്യൂളുകളും സര്‍വീസ് നടത്താതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് സ്വകാര്യ ബസുകള്‍ നടത്തുന്നത്.
കളിപ്പാന്‍കുളം വഴി കൊഞ്ചിറവിളയ്‌ക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ വര്‍ഷങ്ങളായി ആറ്റുകാല്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. നിരവധി പരാതികളും നിവേദനങ്ങളും അധികാരികള്‍ക്ക് നല്‍കിയെങ്കിലും കളിപ്പാന്‍കുളത്തുകാരുടെ യാത്രാക്ലേശത്തിന് ഇതുവരെ പരിഹാരമായില്ല. അത് പോലെ തന്നെ തളിയല്‍ വഴി സര്‍വീസ് നടത്തേണ്ട സ്വകാര്യ ബസുകള്‍ തളിയലിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. നാല് സ്വകാര്യ ബസുകള്‍ക്കാണ് തളിയല്‍ വഴി സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗുരുതരമായ പെര്‍മിറ്റ് ലംഘനമാണ് ഈ സ്വകാര്യ ബസുകള്‍ നടത്തുന്നത്.
തളിയല്‍ വഴി കൊഞ്ചിറവിളയിലേക്ക് സര്‍വീസ് നടത്തേണ്ട ബസുകള്‍ തമ്പാനൂര്‍ പൊന്നറ പാര്‍ക്ക് ചുറ്റി കിഴക്കേകോട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ആറ്റുകാല്‍ തളിയല്‍ വഴി തമലത്തേക്ക് സര്‍വീസ് നടത്തേണ്ട ബസുകള്‍ കാലടിയില്‍ യാത്ര അവസാനിപ്പിക്കുന്നു. നിരവധി പരാതികളാണ് തളിയലിലെ റസിഡന്റ്‌സ് അസോസിയേഷനുകളും സാംസ്‌കാരിക സംഘടനകളും ഗതാഗതവകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജില്ലാ കോടതി സ്ഥിതിചെയ്യുന്ന വഞ്ചിയൂര്‍ വഴി മെഡിക്കല്‍ കോളജിലേക്ക് സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വഞ്ചിയൂര്‍ വഴി സര്‍വീസ് നടത്താതെ സ്റ്റാച്യൂ വഴിയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. നിരന്തരം പെര്‍മിറ്റ് ലംഘനം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കിയത് 1994ല്‍ ആര്‍. ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്താണ്. ആദ്യം നഗരപരിധിയില്‍ 100 സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാണ് പെര്‍മിറ്റ് നല്‍കിയത്. പിന്നീട് കോടതി വിധിയിലൂടെയും മറ്റും കൂടുതല്‍ ബസുകള്‍ പെര്‍മിറ്റ് നേടി. ഇപ്പോള്‍ 130 ഓളം സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചില സ്ഥലങ്ങളിലേക്ക് കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. അശാസ്ത്രീയമായ രീതിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയ്യാറാക്കിയ സ്വകാര്യ ബസുകളുടെ റൂട്ടുകളും സമയക്രമവും പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് നഗരത്തിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.
















