തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്ക് മറുപടിയുമായി എന്‍എസ്‌എസ് രംഗത്ത്. ഭരണപക്ഷത്തെ രണ്ട് പ്രബല നേതാക്കളും ഇപ്പോൾ ചേക്കേറിയ ഒരു നേതാവും എൻ എസ് എസിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ‘ അവർ നായന്മാർകൂടിയാകുമ്പോൾ എൻഎസ്എസിനോട് എന്തും ആകാമല്ലോ ? പക്ഷെ ഈ പരിപ്പൊന്നും എൻഎസ്എസിൽ വേവുകയില്ലെന്ന കാര്യം അവർ മനസ്സിലാക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
എന്‍എസ്‌എസില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവരെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസിന്റെ സംഘടനാസംവിധാനവും അടിത്തറയും ശക്തമാണ്. പുറത്തുനിന്ന് എതിർക്കുന്നവരെ അതേ നാണയത്തിൽ നേരിടാനും അകത്തു നിന്നുകൊണ്ടുതന്നെ സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്‌ക്കുണ്ട് . നാളിതുവരെയുള്ള എൻഎസ്എസിന്റെ ചരിത്രം അതാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നത് നന്ന്. സർക്കാർസന്നാഹങ്ങളും സകലവിധ സമ്മർദ്ദങ്ങളും ഉപയോഗിച്ച് ഒരു മതിൽ പണിതാൽ അത് നവോത്ഥാനമാകുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
സമദൂര നിലപാടില്‍ എന്‍എസ്‌എസ് ഉറച്ചു നില്‍ക്കുമെന്നും ആചാര സംരക്ഷണത്തിന്റെ കാര്യത്തിലുള്ള നിലപാടില്‍ മാറ്റമില്ലെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ആചാര അനുഷ്ടാനങ്ങള്‍ സംരക്ഷിക്കുക എന്നത് എന്‍എസ്‌എസിന്റെ പ്രഖ്യാപിത നയമാണ്. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ചും അതേ നിലപാട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ എടുത്ത നടപടികളെല്ലാം തന്നെ പരാജയപ്പെട്ടപ്പോൾ നവോത്ഥാനത്തിന്റെ പേരിൽ വനിതാമതിൽ തീർത്ത് പിന്തുണ ആർജ്ജിക്കാൻ സർക്കാർ തീരുമാനിച്ചു . ഇത് ഏതുവിധേനയും ആചാരലംഘനം നടത്തുന്നതിനുള്ള നടപടിയാണെന്നു മനസ്സിലാക്കി എൻഎസ്എസ് സർക്കാരിന്റെ വനിതാമതിലിൽനിന്നും വിട്ടുനിന്നു . ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന പ്രാർത്ഥനയുമായി , മണ്ഡലകാലം അവസാനിക്കുന്നതിന്റെ തലേന്ന് വിശ്വാസികൾ അയ്യപ്പജ്യോതി തെളിയിച്ചു . ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ആ പുണ്യകർമ്മത്തിൽ വിശ്വാസികൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുള്ള നിലപാട് എൻഎസ്എസ് സ്വീകരിച്ചു.
ഇത്രയും ആയപ്പോഴേക്കും എൻ എസ് എസ് സമദൂരം തെറ്റിച്ചു , ഇനിയും സമദൂരത്തെപ്പറ്റി പറയാൻ എന്ത് അവകാശമാണ് എൻഎസ്എസിനുള്ളത് , സുകുമാരൻ നായർക്ക് സമദൂരത്തിൽനിന്നും മാറാൻ അവകാശമില്ല എന്നും മറ്റുമുള്ള രൂക്ഷപ്രതികരണങ്ങളുണ്ടായി. പക്ഷെ അത് ഒന്നും ഏൽക്കില്ല. കാരണം എൻഎസ്എസിന്റെ സംഘടനാസംവിധാനവും അടിത്തറയും ശക്തമാണ്. പുറത്തുനിന്ന് എതിർക്കുന്നവരെ അതേ നാണയത്തിൽ നേരിടാനും അകത്തു നിന്നുകൊണ്ടുതന്നെ സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്‌ക്കുണ്ട് – സുകുമാരന്‍ നായര്‍ പറഞ്ഞു.
















