ആയുധാഭ്യാസം പൂര്‍ത്തിയാക്കിയ കല്ലന്താറ്റില്‍ ഗുരുക്കള്‍ ഏറെക്കാലം ദേശാടനത്തിലായിരുന്നു. ഒരിക്കല്‍ അദ്ദേഹം കായംകുളത്തെത്തി, രാജാവിനെ കണ്ടു. രാജാവ് സൈന്യത്തെ ആയോധനവിദ്യ പഠിപ്പിക്കാനായി ഗുരുക്കളെ നിയോഗിച്ചു. കുറച്ചു നാള്‍ പിന്നിട്ടപ്പോള്‍ രാജാവിന്റെ നടപടികള്‍ രസിക്കാതായതോടെ ഗുരുക്കള്‍ അവിടെ നിന്ന് പോയി.
വീണ്ടും ദേശാടനം തുടര്‍ന്നു. യാത്രയ്‌ക്കിടയില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പത്മനാഭപുരത്തെത്തി. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലമായിരുന്നു അത്. അദ്ദേഹം തന്റെ ഭാഗിനേയനായ രാമവര്‍മയെ ആയുധവിദ്യ അഭ്യസിപ്പിക്കാന്‍ യോഗ്യനായൊരു ഗുരുവിനെ തേടുകയായിരുന്നു. അക്കാലത്താണ് കല്ലന്താറ്റില്‍ ഗുരുക്കളെത്തിയത്.
മഹാരാജാവിനെ മുഖംകാണിക്കണമെന്നും താന്‍ ആയുധാഭ്യാസിയാണെന്ന് അദ്ദേഹത്തെ അറിയിക്കാന്‍ ആഹ്രഹമുണ്ടെന്നും ഗുരുക്കള്‍ രാജസേവകരോട് പറഞ്ഞു. സേവകര്‍ കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു. പിറ്റേന്നു പകല്‍ പന്ത്രണ്ടു മണിക്ക് മുഖം കാണിക്കാന്‍ രാജാവ് അനുമതി നല്‍കി.
ഗുരുക്കള്‍ പിറ്റേന്ന് പന്ത്രണ്ടുമണിയായപ്പോള്‍ കോട്ടവാതില്‍ക്കലെത്തി. പക്ഷേ കോട്ടവാതിലുകളെല്ലാം രാജാവിന്റെ കല്പന പ്രകാരം അടച്ചിരുന്നു. മാത്രവുമല്ല, കോട്ടമതിലിനു ചുറ്റും അല്പം ദൂരത്തിലായി ഒരാള്‍ പൊക്കത്തില്‍ ഇരുമ്പാണികള്‍ അടുപ്പിച്ചടുപ്പിച്ച് തറച്ചിട്ടിരുന്നു. ഇത് തന്നെ പരീക്ഷിക്കാനാണെന്ന് ഗുരുക്കള്‍ക്ക് മനസ്സിലായി.
അദ്ദേഹം വൈകാതെ പരിചയും വാളുമെടുത്ത് താണുനിന്ന് ചുടവുകള്‍ വെച്ച് മതിലിനു മീതേക്കൂടി അകത്തു ചാടി. മതിലിന് അകത്തെത്തിയപ്പോഴാണ് അവിടെയും കാലുകുത്താനിടമില്ലാതെ, വലിയ ആണികള്‍ (ആന്തം)
തറച്ചതായി കണ്ടത്. അഭ്യാസിയായ ഗുരുക്കള്‍ക്ക് പെട്ടെന്നൊരു കൗശലം തോന്നി. താഴെ കാലുകുത്തുന്നതിനു മുമ്പ് അതിവിദഗ്ധമായി പരിച മലര്‍ത്തി ഒരു ആന്തത്തിനു മേലെ വെച്ച് നിമിഷ നേരത്തേക്ക് അതില്‍ കാലുകുത്തിയ ശേഷം തിരിച്ചു വീണ്ടും മതിലിനു മുകളിലൂടെ തിരികെ പുറത്തേക്ക് ചാടി.
പുറത്തെത്തിയ ഗുരുക്കള്‍, രാജാവ് എന്നെ അന്വേഷിച്ചാല്‍ ഞാന്‍ ഇവിടെ വന്നതായി അറിയിക്കണം എന്നു സേവകരോട് പറഞ്ഞു.
മഹാരാജാവ് ഇക്കാര്യങ്ങളെല്ലാം വളരെ വിസ്മയത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. വൈകാതെ അദ്ദേഹം ഗുരുക്കളെ വിളിച്ചു വരുത്തി ബാലനായിരുന്ന രാമവര്‍മ രാജാവിനെ ആയുധാഭ്യാസം ചെയ്യിക്കനായി നിയോഗിച്ചു.
രാജഗുരുവായതിനെ തുടര്‍ന്നാണ് ‘ഗുരുക്കള്‍’ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. ‘കല്ലന്താറ്റില്‍’ എന്നത് അദ്ദേഹത്തിന്റെ ഭവനപ്പേരാണ്. കരമൊഴിവാക്കി ഒട്ടേറെ വസ്തുവകകളും അദ്ദേഹത്തിന് മഹാരാജാവ് നല്‍കിയിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ തിരുവനന്തപുരത്ത് സ്ഥിരവാസമുറപ്പിച്ചതോടെ ഗുരുക്കളും അവിടെ താമസിച്ചു തുടങ്ങി. താമസത്തിനായി രാജാവ് അദ്ദേഹത്തിന് ഒരു മഠം പണിതു നല്‍കിയിരുന്നു. കോലത്തു നാട്ടുകാരനായ ഗുരുക്കള്‍ തന്റെ ബന്ധുജനങ്ങള്‍ ഏറെയുള്ള തിരുവല്ലയിലും ഒരു വീടു പണിതു. പിന്നീട് കുടുംബത്തെ അങ്ങോട്ടു കൊണ്ടുവന്നു. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കളരിസ്ഥാനം എല്ലായ്‌പ്പോഴും കല്ലന്താറ്റില്‍ കുടുംബത്തിന് അവകാശപ്പെട്ടതാണ്.
ഗുരുക്കളോളം കഴിവുറ്റവരായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യരും. രാമവര്‍മ മഹാരാജാവിന്റെ വാര്‍ധക്യ കാലത്ത് അതിന് ദൃഷ്ടാന്തമായൊരു സംഭവം നടന്നു. ഗുരുക്കള്‍ മരിച്ച് ഏറെക്കാലത്തിനു ശേഷം നടന്ന സംഭവം.
തിരുവനന്തപുരത്ത് ഒരു മുറജപക്കാലത്ത് അസംഖ്യം ബ്രാഹ്മണരെത്താറുണ്ടായിരുന്നു. അഭ്യാസികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. മഹാരാജാവ് ആയുധാഭ്യസിയായതിനാല്‍ അത്തരക്കാരോട് പ്രത്യേക പ്രതിപത്തിയുമുണ്ടായിരുന്നു. മുറജപത്തിന് ‘മുണ്ട്യൂര്’ എന്ന് ഇല്ലപ്പേരുള്ള യുവാവും അഭ്യാസിയുമായ ഒരു ബ്രാഹ്മണനുമെത്തി. അദ്ദേഹം ഒരുനാള്‍ എണ്ണതേച്ച് കൗപീനവുമുടുത്ത് കുളിക്കാനായി പത്മതീര്‍ഥക്കരയില്‍ നില്‍ക്കുമ്പോള്‍ വൃദ്ധനായ ഒരു നായര്‍ തലയില്‍ നെയ്‌ക്കുടവും കക്ഷത്തില്‍ വടിയുമായി വരുന്നതു കണ്ടു. നായരുടെ കക്ഷത്തില്‍ വടിയിരിക്കുന്നതു കണ്ട ബ്രാഹ്മണന്‍, അത് തനിക്കുതരാമോ എന്ന് ചോദിച്ചു. അവിടേക്ക് ചെറുപ്പമല്ലേ, വൃദ്ധനായ എനിക്കല്ലേ വടി വേണ്ടതെന്നായിരുന്നു നായരുടെ മറുപടി. അതു കേട്ട ബ്രാഹ്മണന്‍ നീ വേറെ ഒന്ന് ഉണ്ടാക്കിക്കോ അത് എനിക്ക് വേണമെന്ന് വീണ്ടും പറഞ്ഞു. നായരും വിട്ടുകൊടുത്തില്ല. വടി അങ്ങേക്ക് വേണമെങ്കില്‍ ഉണ്ടാക്കാമല്ലോ എന്ന് നായരും ചോദിച്ചു. കലിപൂണ്ട ബ്രാഹ്മണന്‍ അത് നിന്റെ കൈയില്‍ നിന്ന് ഞാന്‍ മേടിക്കും എന്ന് പറഞ്ഞ് വടിക്കായി പിടിവലി തുടങ്ങി.
എത്ര ശ്രമിച്ചിട്ടും നായരുടെ കക്ഷത്തിലിരുന്ന വടി അനക്കാന്‍ പറ്റിയില്ല. നായരുടെ നടത്തത്തിനും മാറ്റമൊന്നും വന്നില്ല. ബ്രാഹ്മണന്‍ വിട്ടുമാറുന്നില്ലെന്നു കണ്ട നായര്‍, വടിയടക്കം വലത്തോട്ട് തിരിഞ്ഞ് ആ വഴി അവസാനിക്കുന്ന ഉത്സവമഠത്തിലേക്ക് നടക്കാന്‍ തുടങ്ങി. ബ്രാഹ്മണനാകട്ടെ വടിയില്‍ നിന്ന് പിടിവിടാനാകാത്ത അവസ്ഥയായി. എണ്ണതേച്ച്, കൗപീനം മാത്രം ധരിച്ച് വെയിലത്ത് ബ്രാഹ്മണനും ഉത്സവമഠത്തിലെത്തി. നായര്‍ നെയ്‌ക്കുടം അവിടെ ഇറക്കി വെച്ചു. ഇക്കാര്യമറിഞ്ഞ മഹാരാജാവ് നായരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കൊട്ടാരത്തിലേക്ക് നടന്ന നായര്‍ക്കൊപ്പം വടിയുടെ പിടിവിടാനാകാതെ ബ്രാഹ്മണനും ഉണ്ടായിരുന്നു. കൗപീനം മാത്രം ധരിച്ചെത്തിയ ബ്രാഹ്മണനോട് ‘ഹേ മുണ്ട്യൂര് ഇതെന്താ ഇങ്ങനെ?’ എന്ന് മഹാരാജാവ് ചോദിച്ചു. രാജാവിന് കാര്യം മനസ്സിലായി. ലജ്ജയോടെ തലകുനിച്ചു നിന്ന ബ്രാഹ്മണനെ കണ്ട് രാജാവ് അദ്ദേഹത്തെ വിട്ടേക്കാന്‍ നായരോട് പറഞ്ഞു.
നായര്‍ അസാമാന്യ അഭ്യാസിയാണെന്നു മനസ്സിലാക്കിയ രാജാവ് ‘നീ എവിടുത്തുകാരനാണ്’ എന്ന് അന്വേഷിച്ചു. കായംകുളത്തുകാരന്‍ ശൂദ്രനാണെന്നും മുറജപത്തിന് നെയ്യേല്‍പ്പിക്കാനായി വന്നതാണെന്നും അടിയനെ അങ്ങ് ഓര്‍ക്കാനിടയുണ്ടെന്നും നായര്‍ പറഞ്ഞു. മഹാരാജാവിന് അയാളെ ഓര്‍മ വന്നെങ്കിലും അക്കാര്യം അയാളെക്കൊണ്ടു തന്നെ പറയിപ്പിച്ചു.
മഹാരാജാവ് കായംകുളം പിടിച്ചെടുക്കാന്‍ എത്തിയപ്പോള്‍ കുതിരയുമായി കോട്ടയ്‌ക്കകത്തു ചാടിയ വേളയില്‍ കൊത്തളത്തില്‍ ഒളിഞ്ഞിരുന്ന് കുതിരയുടെ കാല്‍വെട്ടിയത് താനാണെന്ന് നായര്‍ പറഞ്ഞു.
കായംകുളം രാജാവിന്റെ സൈനികനായിരുന്ന നായരെ രാജാവ് കണ്ടമാത്രയില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. അക്കാര്യം ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീട് നായരോട് പറയുകയും ചെയ്തു. ഇവിടെ എത്തിയത് എങ്ങനെയെന്നും രാജാവ് ആരാഞ്ഞു. അന്ന് അടിയന്റെ ഉപജീവനം അതായിരുന്നു; ഇന്ന് ഇതാണെന്നായിരുന്നു നായരുടെ മറുപടി.
നായരോട് അളവറ്റ മതിപ്പു തോന്നിയ രാജാവ് സംഭാഷണത്തിനിടെ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. തന്റെ ഗുരുവായിരുന്ന കല്ലന്താറ്റില്‍ ഗുരുക്കളുടെ ശിഷ്യനാണ് മുമ്പില്‍ നില്‍ക്കുന്ന നായരെന്ന്. അന്നു തന്നെ വീണ്ടും കാണാമെന്നു പറഞ്ഞ് ഇരുവരും പിരിഞ്ഞു.
















