കാഠ്മണ്ഡു: അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ തന്നെ നേപ്പാള്‍ ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു. അഴിമതി ആരോപണങ്ങള്‍ ഉയരുകയും ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉത്തരവുകള്‍ ഇറക്കുകയും ചെയ്തതോടെ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഭരണസിരാകേന്ദ്രമായ സിംഹദര്‍ബാറില്‍ അടക്കം രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥി സംഘടനകളുടെ നിരോധനം, ഭാരതത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തല്‍, ആഭ്യന്തര മന്ത്രി സുധാന്‍ ഗുരുങ്ങിന്റെ അഴിമതി എന്നിവയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പ്രതിഷേധം ശക്തമായതോടെ ആഭ്യന്തരമന്ത്രി സ്ഥാനം ഗുരുങ് രാജിവെച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമായി ഗുരുങ്ങിന് ബന്ധമുണ്ടെന്നും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നുമാണ് ആരോപണങ്ങള്‍. നിഷ്പക്ഷമായ അന്വേഷണം സാധ്യമാക്കുന്നതിനാണ് മന്ത്രിപദവി രാജിവെക്കുന്നത്. ധാര്‍മിക പദവിയേക്കാള്‍ വലുതാണ് പൊതുജന വിശ്വാസം, അതുകൊണ്ടാണ് രാജിവെച്ചതെന്നും ഗുരുങ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 100 നേപ്പാള്‍ രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ക്ക് നിര്‍ബന്ധിത കസ്റ്റംസ് തീരുവ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാധനങ്ങളുടെ വില നിലവാരത്തിനനുസരിച്ച് അഞ്ച് ശതമാനം മുതല്‍ 80 ശതമാനം വരെയാണ് നികുതി ഏര്‍പ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും ഭാരത വിപണികളെ ആശ്രയിക്കുന്ന ജനതയ്‌ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിയത്.
കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്‌ട്രീയ ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നിരോധിച്ചതും യുവാക്കളെ ചൊടിപ്പിച്ചു. ബാലേന്‍ ഷാ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാകാതെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ ആയിരക്കണക്കിന് സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇതോടെ സര്‍വകലാശാലകളില്‍ നിന്ന് പാര്‍ട്ടികളുമായി ബന്ധമുള്ള സ്റ്റാഫ് യൂണിയനുകളെ മാറ്റാന്‍ പ്രധാനമന്ത്രി ബലേന്‍ ഷാ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധം വ്യാപിക്കുകയാണ്.
















