പാലക്കാട്: പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന് കേസെടുത്തു പോലീസ്.പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് നിർമ്മിക്കുന്ന മുതലമടയിൽ ആണ് അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് കണ്ടെത്തിയത്. 50 കിലോയുടെ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രം അനുമതിയുള്ള പടക്ക നിർമ്മാണശാലയിൽ 500 കിലോയിൽ അധികം വെടിമരുന്നാണ് അനധികൃതമായി സൂക്ഷിച്ചു വെച്ചത്.
സംഭവത്തിൽ കോട്ടയം സ്വദേശിയായ ബിനോയ് ജേക്കബിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുതലമട വെള്ളാരം കടവിലെ നിർമ്മാണശാലയുടെ ഉടമയാണ് ബിനോയ് ജേക്കബ്. തിരുവമ്പാടി ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ സ്ഫോടനം ഉണ്ടായതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പും പോലീസും പാറമേക്കാവിന്റെ ശാലയിലും പരിശോധന നടത്തിയത്.
ഉടമയായ കോട്ടയം സ്വദേശി ബിനോയ്‌ക്കെതിരെ കേസെടുക്കുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി വ്യക്തമാക്കിയിരുന്നു. കൂടാതെ പടക്കം നിർമ്മാണശാലയിലെ തൊഴിലാളികളെ ഉടൻ മാറ്റും കോടതിയുടെ നിർദ്ദേശപ്രകാരം പടക്കം നിർമ്മാണശാലയിലുള്ള വെടിമരുന്നുകളും മറ്റും നിർവീര്യമാക്കാനും നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് ചിറ്റൂർ തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ മുതലമടയിൽ പ്രവർത്തിക്കുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയ്‌ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.
















