ന്യൂദല്‍ഹി : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനേയും രാജസ്ഥാനില്‍ മുന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനേും മുഖ്യമന്ത്രിമാരാക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതല്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ ചര്‍ച്ച നടന്നുവരികയായിരുന്നു. അവസാനം പ്രായത്തിനു മുന്‍തൂക്കം നല്‍കി ജ്യോതിരാദിത്യ സിന്ധ്യയേയും സച്ചിന്‍ പൈലറ്റിനേയും ദേശീയ രാഷ്‌ട്രീയത്തില്‍ നിലനിര്‍ത്തി കമല്‍നാഥിനും ഗെഹ്‌ലോട്ടിനും മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എഐസിസി തീരുമാനിക്കുകയായിരുന്നു.
കമല്‍നാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി നിരീക്ഷകരായ എ. കെ. ആന്റണി, കെ. സി. വേണുഗോപാല്‍, മല്ലികാര്‍ജ്ജൂന്‍ ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, കമല്‍നാഥ്, ഗെഹ്‌ലോട്ട് എന്നിവര്‍ രാഹുലിന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച് തീരുമാനത്തിലെത്തിയത്.
വ്യാഴാഴ്ച വൈകീട്ടോടെ കമല്‍നാഥിനും ഗെഹ്‌ലോട്ടിനും മുഖ്യമന്ത്രി പദം നല്‍കാന്‍ രാഹുല്‍ ആദ്യം തീരുമാനിച്ചെങ്കിലും സിന്ധ്യയും സച്ചിന്‍ പൈലറ്റും എതിര്‍പ്പുമായി എത്തി. കൂടാതെ പ്രവര്‍ത്തകര്‍ക്കിടയിലും ഇത് എതിര്‍പ്പുണ്ടാക്കി. ഇരു സംസ്ഥാനങ്ങളിലേയും പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ ഏറ്റുമുട്ടാനും തുടങ്ങി. അതിനുശേഷം നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്.
അതേസമയം ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് വെള്ളിയാഴ്ചയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗേല്‍, പ്രതിപക്ഷ നേതാവ് ടി. എസ്. സിങ്‌ദേവ്, ലോക്‌സഭാംഗം താമരധ്വജ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് പരിഗണനയില്‍ ഉള്ളത്.
















