മുംബൈ : ‘കൈസി യേ യാരിയാൻ’, ‘ഗുലാം’, ‘ഇഷ്‌ക്ബാസ്’ എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷൻ താരമാണ് നീതി. ഇപ്പോഴിതാ മുൻ കാമുകനിൽ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണവർ.
തന്റെ മുൻ പങ്കാളി മനോരോഗിയും അക്രമാസക്തനുമായിരുന്നുവെന്ന് നീതി പറയുന്നു. സിഗരറ്റ് കൊണ്ട് തന്നെ പൊളിച്ചതിന്റെ പാടുകളും നീതി വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയുടെ ‘അലയൻസ്’ എന്ന റിയാലിറ്റി ഷോയിലാണ് നീതിയുടെ വെളിപ്പെടുത്തൽ.
‘എന്റെ മുൻ കാമുകൻ ഒരിക്കൽ എന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അയാൾ അക്രമാസക്തനും മനോരോഗിയെപ്പോലെ പെരുമാറുന്നയാളുമായിരുന്നു. ഒരിക്കൽ അയാളുടെ പിറന്നാൾ ദിവസം രാത്രിയിൽ ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറി. കാര്യങ്ങൾ വളരെ മോശമായി. അയാൾ എന്നെ അടിച്ചു, അതിനുശേഷം ഞാൻ ‘ഗുഡ്ബൈ, സീ യൂ’ എന്ന് പറഞ്ഞ് അവിടെനിന്നിറങ്ങി. അക്കാലത്ത് ഞാൻ വെറുമൊരു കുട്ടിയായിരുന്നു. എളുപ്പത്തിൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ള പ്രായമായതിനാൽ ആളുകളുടെ സ്വഭാവം ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു. അയാൾ ഒരു മനോരോഗിയെപ്പോലെയായിരുന്നു’,- നീതി പറഞ്ഞു.
പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2009-ൽ ‘പ്യാർ കാ ബന്ധൻ’ എന്ന ഷോയിലൂടെയാണ് ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. ‘കൈസി യേ യാരിയാൻ’ എന്ന പരമ്പരയിലെ അഭിനയമാണ് താരത്തിന് വഴിത്തിരിവായത്. സൈനികനായ പരിക്ഷിത് ബാവയാണ് നീതിയുടെ നിലവിലെ പങ്കാളി.
















