ജനുവരി ഒന്നിന് വനിതാമതില്‍ നിര്‍മ്മിച്ച് കേരളത്തില്‍ പുതിയ നവോത്ഥാനം വരുത്തുമെന്നും, നവോത്ഥാന നായകനായി പിണറായി വിജയന് ചരിത്രത്താളുകളില്‍ ഇടംപിടിക്കുമെന്നുമാണ് സിപിഎം പ്രവര്‍ത്തകരും ഇടതുപക്ഷ അംഗങ്ങളും ബുദ്ധിജീവികളെന്ന് സ്വയം കരുതുന്നുവരും വിചാരിക്കുന്നത്. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാമതില്‍ എന്ന് വ്യക്തം. ജനുവരി 22ന് സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍, ശബരിമലയില്‍ കയറാനുള്ള വനിതകളാണ് 600 കിലോ മീറ്റര്‍ മതിലുതീര്‍ത്തതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണിതിന് പിന്നില്‍. ഫലത്തില്‍ സുപ്രീം കോടതിയെ സ്വാധീനിക്കലാണ് ലക്ഷ്യം.
ഹിന്ദു സമുദായസംഘടനകള്‍ ഇല്ലാതെ തന്നെ 600 കിലോ മീറ്റര്‍ നീളം കൈപിടിച്ച് നില്‍ക്കാനുള്ള ആള്‍ബലമുള്ള പാര്‍ട്ടിയാണ് സിപിഎം. അവരുടെ 31,700 ബ്രാഞ്ച് കമ്മറ്റികളില്‍നിന്ന് 13 വനിതകള്‍ വീതം എത്തിയാല്‍ 4 ലക്ഷം വനിതകളാകും. പിന്നെ മഹിളാ അസോസിയേഷന്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പുകാര്‍, സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍, എല്‍ഡിഎഫിലെ മറ്റ് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ മാത്രം ചേര്‍ന്നാല്‍ മതിയാകും. ഈ പറഞ്ഞവരെ ചേര്‍ത്ത് മതിലുതീര്‍ക്കുകയും ഹിന്ദുസമുദായ സംഘടനകളുടെ മതിലാണ് സൃഷ്ടിച്ചതെന്ന് വരുത്തി തീര്‍ക്കുകയുമാണ് പിണറായി വിജയന് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചുതുടങ്ങി. പൊതുഖജനാവിലെ പണം ചെലവഴിക്കും എന്നുറപ്പ്. അതായത് സര്‍ക്കാര്‍, പാര്‍ട്ടി സ്പോണ്‍സേര്‍ഡ് മതില്, സമുദായ സംഘടനകളുടെ മതിലായി ചിത്രീകരിക്കപ്പെടും.
നവോത്ഥാന മൂല്യത്തിന് ഇപ്പോള്‍ എന്തുശോഷണമാണ് ഉണ്ടായിരിക്കുന്നത്? ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചത് ഇടതുമുന്നണി സര്‍ക്കാരും സിപിഎമ്മും അല്ലേ? ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങളെയും പൈതൃകത്തെയും തകര്‍ക്കാനുള്ള നീക്കം ഭക്തരുടെ എതിര്‍പ്പുമൂലം നടക്കില്ലെന്ന സ്ഥിതി വന്നപ്പോഴാണ് വനിതാമതിലുമായി രംഗത്തെത്തിയത്. സിപിഎമ്മിന്റെ സഹയാത്രികരും സഹായികളുമായ ചില സമുദായസംഘടനാ നേതാക്കളെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് നവോത്ഥാന സംരക്ഷണ സമിതി എന്ന പേരില്‍ വനിതാമതില്‍ നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ച് വനിതാമതില്‍ നിര്‍മ്മിക്കുമ്പോള്‍ മതിലിനുള്ളിലും പുറത്തും രൂപപ്പെടുന്നത് വര്‍ഗീയതയും സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവ് ചിന്തയുമാണ്. രാജ്യത്ത് വിഭാഗീയത വളര്‍ത്തുന്ന പ്രവണതയ്ക്ക് നേതൃത്വം കൊടുക്കുകയെന്നത് ഒരു ഉത്തമ ഭരണാധികാരിക്കു ചേര്‍ന്ന പ്രവര്‍ത്തിയല്ല. അനേക വര്‍ഷങ്ങളിലൂടെ കേരള സമൂഹം നേടിയെടുത്ത നവോത്ഥാന മൂല്യത്തിന്റെ തകര്‍ച്ചക്കേ അത് ഉപകരിക്കൂ.
കേരളത്തിലെ ജാതിവ്യവസ്ഥയും വര്‍ണ്ണവിവേചനത്തിന്റെ തീവ്രദുരന്ത കാഴ്ചയും കണ്ടറിഞ്ഞ സ്വാമി വിവേകാനന്ദന് ‘കേരളം ഒരുഭ്രാന്താലയമാണ്’ എന്ന് പറഞ്ഞിടത്തുനിന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന തരത്തിലേയ്ക്കുയര്‍ത്തിയതു സാമൂഹ്യപരിഷ്കര്‍ത്താക്കളായ നേതാക്കന്മാരാണ്. ഇവരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണ് അതുസാധ്യമായത്. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, മഹാത്മാഅയ്യന്‍കാളി, ആചാര്യന് മന്നത്ത് പത്മനാഭന്, പണ്ഡിറ്റ് കറുപ്പന്, സഹോദരന് അയ്യപ്പന്, കാവാരിക്കുളം കണ്ഠന്‍കോരന്‍, കുമാരഗുരുദേവന്‍ തുടങ്ങിയ മഹാത്മാക്കള്‍ സമൂഹത്തെ പരിഷ്കരിച്ചതുകൊണ്ടാണ് ഇന്നത്തെ സാംസ്കാരിക കേരളം സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പങ്കില്ല. ഇവര്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തെറിഞ്ഞ് ഫലം കൊയ്യുകമാത്രമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്തത്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ സംഘടകളുടെ നേതാക്കളെ ചിലത് ഓര്‍മ്മിപ്പിക്കാനുണ്ട്. സിപിഎം എന്ന പാര്‍ട്ടിക്ക് പട്ടികവിഭാഗത്തിന്റെ സ്വാധീനം കുറഞ്ഞ അവസരത്തിലാണ് ശക്തമായി രംഗത്തുണ്ടായിരുന്ന പട്ടിക വിഭാഗ സമുദായ സംഘടനകളെ തകര്‍ക്കുന്നതിനായി പികെഎസ് (പട്ടികജാതി ക്ഷേമ സമതി) രൂപീകരിച്ച് സിപിഎമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തനമാരംഭിച്ചത്. ജാതി സംഘടനകള്‍ നാടിന് ആപത്താണ് എന്ന പ്രചരണം ഇവര്‍ നടത്തി. ശക്തമായിരുന്ന കെപിഎംഎസ്സിനെപോലും നെടുകെയും കുറുകെയും പിളര്‍ത്തി. ഇക്കാര്യങ്ങള്‍ സ്മരിക്കുന്നത് നന്നായിരിക്കും. സിപിഎമ്മിന്റെ ദളിത് പിന്നാക്ക വിഭാഗങ്ങളോടുള്ള മനോഭാവം എന്തെന്ന് മനസ്സിലാക്കാന്‍ ചരിത്രവഴിയിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടം മതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ ഭൂപരിഷ്കരണനയം എന്തുനേട്ടമാണ് ദളിത് വിഭാഗത്തിന് നല്‍കിയത്?
കമ്മ്യൂണിസ്റ്റ് താത്വികാചര്യനായ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് രചിച്ച കേരള ചരിത്ര പുസ്തകത്തില്‍ കേരളത്തിലെ നവോത്ഥാന പ്രമുഖനായ മഹാത്മ അയ്യന്‍കാളിയെപ്പറ്റി ഒരു വരിയെങ്കിലും ചേര്‍ത്തതായി കാണിക്കാമോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിവേദികളില്‍ അനുസ്മരണച്ചടങ്ങുകളില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയും പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരനായകനുമായിരുന്ന കെ.വി. പത്രോസ് എന്ന കുന്തക്കാരന് പത്രോസ് എന്ന് വിളിപ്പേരുള്ള നേതാവിന്റെ പേരോ പടമോ പരാമര്ശിക്കുന്നുണ്ടോ? പത്രോസ് പുലയനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കട്ടാ തീസിസിനൊപ്പം നിന്നതിന് പുറത്താക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കി. എന്നാല്‍ സിപിഎമ്മിനെ പിളര്‍ത്തി സിഎംപി എന്ന പാര്‍ട്ടി ഉണ്ടാക്കിയ സിപിഎമ്മിന് അഞ്ച് രക്തസാക്ഷികളെ കൂത്തുപറമ്പില്‍ സംഭാവന ചെയ്ത എം.വി. രാഘവനെയും സിപിഎമ്മിനെ പിളര്‍ത്തി ജെഎസ്എസ് രൂപീകരിച്ച കെ.ആര്. ഗൗരിയമ്മയെയും സിപിഎമ്മിലേയ്ക്ക് തിരികെ എടുക്കാന്‍ നേതൃത്വം കാണിച്ച പരിശ്രമം കേരള ജനതയ്ക്കറിയാം.
മഹാനായ മാധവ്ജിയുടെ നേതൃത്വത്തില്‍ നടത്തിയ ആധ്യത്മിക മുന്നേറ്റമായിരുന്നു പാലിയത്ത് വിളബരം. ഇതുമൂലം പട്ടികവിഭാഗപൂജാരിമാര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ അവസരമുണ്ടായി. ഇതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എന്താണ് പങ്ക്?
സ്വാധീനത്താലോ സമ്മര്‍ദ്ദത്താലോ വനിതാ മതില് നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ പോകുന്ന സഹോദരിമാര്‍ ഒരുനിമിഷം ചിന്തിക്കണം. ഈ മതില് എന്തിന്? ഒരു വിശ്വാസകേന്ദ്രത്തെ തകര്‍ക്കാനും ഹിന്ദുസമൂഹത്തിന്റെ പൈതൃകത്തേയും അചാരാനുഷ്ഠാനങ്ങളേയും ഇല്ലായ്മ ചെയ്യാനും ക്ഷേത്രങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കാനും സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവ് സൃഷ്ടിച്ച് കലുഷിതമായ ഒരു സംസ്ഥാനത്തെ സൃഷ്ടിക്കാനുമേ ഈ മതില് ഉപകരിക്കൂ. അതു നമുക്ക് ആവശ്യമുണ്ടോ?
(അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭയുടെ
സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: