ആലപ്പുഴ: നാടോടിനൃത്ത വേദിയില്‍ ആഷ്ലി മനംനിറഞ്ഞ് കളിക്കുമ്പോള്‍ ചേട്ടന് ആഷ്ബിന്‍ സദസ്സില്‍ ഇരിപ്പുറച്ചില്ല. എല്ലാ വേദികളിലും ഒപ്പമുള്ള അച്ഛനും അമ്മയും പതിവുപോലെ പുറത്ത് കാത്തിരിപ്പുണ്ട്, പ്രാര്‍ഥനയോടെ.
വേദിയില്‍ തെരുവിന്റെ മക്കളുടെ ജീവിതകഥ അവതരിപ്പിക്കുമ്പോള്‍ ആഷ്ലിയുടെ ചുവടുകള്‍ തെല്ലും പിഴച്ചില്ല. നൃത്തത്തില്‍ ഗുരു കൂടിയായ ചേട്ടന് ചുവടുകള്‍ നല്ലവണ്ണം ആവര്‍ത്തിച്ചു പഠിപ്പിച്ചെങ്കിലും പരിശീലനത്തിനിടെ വലത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയതിനാല്‍ ആഷ്ലിക്ക് വേദന കുറച്ചൊന്നുമല്ലായിരുന്നു.
ഇല്ലായ്മകളില്‍നിന്ന് നൃത്തത്തെ ജീവശ്വാസമാക്കി വേദിയിലെത്തുന്ന ആഷ്ലിക്ക് കലോത്സവം കുടുംബ കാര്യമാണ്. മേക്കപ്പിടാന്‍ കൂലിപ്പണിക്കാരനായ അച്ഛന് അനിലും കോസ്റ്റ്യൂമറായി വീട്ടമ്മയായ ഉഷയും കൂട്ടിനുണ്ടാകും. ആലത്തൂര്‍ എഎസ്എം എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഷ്ലി. നൃത്തം പൂര്‍ത്തിയാക്കി വേദിയില്‍നിന്ന് ഇറങ്ങിയ ആഷ്ലിക്ക് കാല് നിലത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. അച്ഛനമ്മമാരുടെ തോളിലൂന്നിയാണ് നടന്ന് നീങ്ങിയത്. അനുജത്തിയുടെ അധ്വാനത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന ആഷ്ബിന്‍ തെറ്റിയില്ല. ഫലം വന്നപ്പോള്‍ അത് അര്‍ഹിക്കുന്ന അംഗീകാരമായി.
കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും ആഷ്ലി എ ഗ്രേഡ് നേടിയിരുന്നു. ചെന്നൈ കുച്ചുപ്പുടി ആര്‍ട്ട് അക്കാദമിയിലെ വിദ്യാര്‍ഥിയാണ് സഹോദരന് ആഷ്ബിന്‍. ആഷ്ബിന്റെ കഥ അറിഞ്ഞ് നടി മഞ്ജു വാര്യര്‍ നല്കുന്ന സ്കോളര്‍ഷിപ്പ് ഇന്നും ഊര്‍ജം നല്‍കുന്നതായി ആഷ്ബിന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: