കണ്ണൂര്‍: പ്രൊഫ.ടി..ലക്ഷ്മണന് സ്മാരക ഒമ്പതാമത് സര്‍വ്വമംഗള പുരസ്ക്കാരം നാളെ പ്രമുഖ സംസ്കൃത-മലയാള ഭാഷാ പണ്ഡിതനായ പി.ആര്.ദിവാകരന് മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും ശ്രീകൃഷ്ണ വിഗ്രഹവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ എ.ദാമോദരന്‍ അധ്യക്ഷനും മാധ്യമ പ്രവര്ത്തകന് യു.പി.സന്തോഷ്, അഡ്വ.പ്രമോദ് കാളിയത്ത് എന്നിവര്‍ അംഗങ്ങളായുമുള്ള പുരസ്കാര നിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ചെയര്മാന് രവീന്ദ്രനാഥ് ചേലേരി പറഞ്ഞു.
നാളെ വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ പയ്യന്നൂര്‍ കോളജ് റിട്ട. പ്രൊഫ. ഡോ.പി.മനോഹരന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ പുരസ്കാര സമര്‍പ്പണം നടത്തും. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു മുഖ്യപ്രഭാഷണം നടത്തും. അഡ്വ.കെ.കെ.ബാലറാം, ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ എ.ദാമോദരന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം പി.ജനാര്‍ദ്ദന്‍, സംസ്കൃത സര്‍വ്വകലാശാല തീരൂര് കേന്ദത്തിലെ അധ്യാപിക ഡോ.കെ.ടി.ശ്രീലത, രവീന്ദ്രനാഥ ചേലേരി, ഡോ.പി.മനോഹരന്, എം.ടി.മധുസൂദനന് എന്നിവര്‍ സംസാരിക്കും.
ചൊവ്വ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മലയാളം ഭാഷാധ്യാപകനായി 27 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച ദിവാകരന് മാസ്റ്റര്‍ 14 വര്‍ഷം മാതൃഭൂമി ദിനപത്രത്തില്‍ പ്രൂഫ് റീഡറെന്ന നിലയില്‍ പ്രവര്‍ത്തിച്ചു. കാളിദാസ കൃതിയായ കുമാരസംഭവത്തിന്റെ ഗദ്യവിവര്‍ത്തനം നടത്തിയിട്ടുണ്ട്. ശുക്രനീതിയെക്കുറിച്ചും മറ്റുമുള്ള നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കി വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകന്‍ കൂടിയാണ് ദിവാകരന് മാസ്റ്റര്‍.
മുന്‍വര്‍ഷങ്ങളില്‍ ചിറക്കല്‍ കെ.കുഞ്ഞമ്പുമാസ്റ്റര്‍, കുട്ടമത്ത് എ.ശ്രീധരന് മാസ്റ്റര്‍, എന്‍.സി.ടി.മധുസൂദനന് നമ്പ്യാര്‍, എന്‍.കെ.കൃഷ്ണന് മാസ്റ്റര്‍, ഡോ.പി.മാധവന്, കെ.സി.കണ്ണന്, പി.ജനാര്ദ്ദനന്, സി.ചന്ദ്രശേഖരന് എന്നിവര്‍ക്കാണ് പുരസ്കാരം സമര്‍പ്പിച്ചത്.
സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, സര്‍വ്വമംഗള പുരസ്കാരദാന സംഘാടക സമിതി കണ്‍വീനര്‍ എം.ടി.മധുസൂദനന്, പുരസ്കാര നിര്‍ണ്ണയ സമിതിയംഗം യു.പി.സന്തോഷ്, മൂകാബിക ബാലികാസദനം പ്രസിഡണ്ട് കെ.പി.രാജീവന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: