കണ്ണൂര്‍: ബംഗളൂരു സ്‌ഫോടനക്കേസില്‍ റിമാന്റില്‍ കഴിയുന്ന മമ്പറം കുഴിയില്‍പ്പീടിക സക്കീന മന്‍സിലില്‍ പി.എ.സലീമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. 2012 ഒക്‌ടോബര്‍ 21 ന് പാതിരിയാട് പറമ്പായിയിലെ പ്രകാശന്റെ മകന്‍ പി.നിഷാദിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ബംഗളൂരു പോലീസിന്റെ കസ്റ്റഡിയിലുള്ള സലീമിനെ ഹാജരാക്കുന്നതിന് കൂത്തുപറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.
നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് അന്വേഷിച്ചത്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. അഞ്ച് വര്‍ഷമായി അന്വേഷണം നടന്നിട്ടും ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചിരുന്നില്ല. സലീമിന്റെ അറസ്റ്റാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. നേരത്തെ മിസ്സിംഗ് കേസ് എന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തിയതെങ്കിലും സലീമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 25 ലക്ഷം രൂപ ക്വട്ടേഷന്‍ വാങ്ങി സുഹൃത്തിന്റെ സഹായത്തോടെ നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീമിന്റെ മൊഴി. കളമശ്ശേരിയില്‍ സ്‌ഫോടക വസ്തു മോഷ്ടിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ സലിം പ്രതിയാണ്. സലീമിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിഷാദിനെ കൊലപ്പെടുത്തിയതുള്‍പ്പടെ മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
ബംഗളൂരു സ്‌ഫോടന കേസിലെ പ്രധാന പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയായ സലീമിനായി പത്തു വര്‍ഷമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. 2008 ജൂലൈ 25നാണ് ബംഗളൂരുവില്‍ എട്ടിടങ്ങളില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള ഭീകരര്‍ സ്‌ഫോടനപരമ്പര നടത്തിയത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഅദനിയും ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ബെംഗളൂരുവില്‍ ജയിലില്‍ കഴിയുകയാണ്.
















