തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റും തടവും നിയമപരമായോ വസ്തുതകളുടെ അടിസ്ഥാനത്തിലോ സാധൂകരിക്കത്തക്കതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. സുരേന്ദ്രനെ രാഷ്ട്രീയ വൈരാഗ്യം നിമിത്തം കള്ളക്കേസുകളില്‍ കുടുക്കി സിപിഎം സര്‍ക്കാര്‍ വേട്ടയാടുന്നു.
ഒട്ടേറെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അന്യായമായി സര്‍ക്കാര്‍ ഇപ്പോള്‍ തുറുങ്കിലടച്ചു. ഒരു തടവുകാരന് ലഭിക്കേണ്ട നിയമാനുസൃത പരിഗണനപോലും സുരേന്ദ്രന് ലഭിക്കുന്നില്ല. പോലീസ് കള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്കി അദ്ദേഹത്തെ ദ്രോഹിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കളവായി കേസുകളില്പ്പെടുത്തിയ അദ്ദേഹത്തോട് ഒരു കടുത്ത ക്രിമിനലിനെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഉദ്യോഗസ്ഥ സംവിധാനം പെരുമാറുന്നത്. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിച്ച് ഉടനടി മോചിപ്പിക്കണം.
ബിജെപി എംപിമാരുടെ സംഘം ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കേരളം സന്ദര്‍ശിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ പ്രശ്നത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും.
സുരേന്ദ്രനുള്‍പ്പെടെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലിലടച്ചിട്ടുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും ഉടനടി വിട്ടയയ്ക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: