തൃശൂര്‍: എന്താണ് വേടന്റെ രാഷ്‌ട്രീയം എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ കാവല്‍ കൂട്ടായ്‌മ സന്ദർശിച്ചപ്പോഴാണ് വേടന്‍ കോണ്‍ഗ്രസിനെ പുകഴ്‌ത്തിയും പിണറായി വിജയനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചും പ്രതികരിച്ചത്.
ഇതില്‍ നിന്നും മനസ്സിലാക്കുന്നത് വേടനെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സംഘപരിവാറിനും ബിജെപിയ്‌ക്കും എതിരെ മൂര്‍ച്ചകൂട്ടിയെടുക്കുന്ന ആയുധമാണെന്നാണ്.
പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനെ കുറിച്ച് പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭരണത്തിനെതിരെ ഒരക്ഷരം മിണ്ടാതെ, ഭരണത്തില്‍ കയറിയതേ ഉള്ളൂവെന്നും സമയം കൊടുക്കണെമെന്നുമുള്ള വേടന്റെ പ്രതികരണം ഉണ്ടായത്. തൃശൂരിലെ തളിക്കുളത്ത് ഷാഫി പറമ്പിലും പ്രതാപനും സംഘടിപ്പിച്ച സ്വീകരണത്തിലുള്‍പ്പെടെ പങ്കെടുത്ത വേടന്‍ കോണ്‍ഗ്രസ് പരിപാടിയിലെ സ്ഥിരം സന്ദര്‍ശകനാണ്.
‘ഭയങ്കര ജനാധിപത്യ മര്യാദയോടെ ആണ്ടില്‍ ഒരിക്കല്‍ നടക്കുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. ജനങ്ങള്‍ക്ക് ജനങ്ങളാല്‍ തിരഞ്ഞെടുത്ത സർക്കാരാണ് ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും പറയാൻ അധികം സമയമായിട്ടില്ല. ഇപ്പോള്‍ ഭരണത്തില്‍ കയറിയിട്ടേയുള്ളൂ. സമയം കൊടുക്കൂ. നല്ലതുതന്നെ നടക്കും. സമയം കൊടുത്തേ പറ്റൂ. ദക്ഷിണേന്ത്യയില്‍ മൊത്തമായി വലിയ രാഷ്‌ട്രീയമാറ്റം നടന്നിരിക്കുകയാണ്,’ വേടൻ പറഞ്ഞു. കട്ടിംഗ് സൗത്ത് എന്ന ആശയമാണ് വേടന്റെ ഉള്ളിലെന്നര്‍ത്ഥം.
എല്‍ഡിഎഫിന്റെ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ മനപൂര്‍വ്വം വേടന്‍ വാക്കുകള്‍ ചുരുക്കി. ‘ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യങ്ങളല്ല’, എന്നായിരുന്നു വേടന്റെ മറുപടി. അതേസമയം പിണറായി വിജയന്റെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോള്‍ വേടന്‍ ദേഷ്യപ്പെട്ടു. ‘വെറുതേ ഇരുന്നോണം നിങ്ങള്‍’ എന്ന് പറഞ്ഞ് വേടന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
















