പയ്യന്നൂര്‍: 2018 വര്‍ഷത്തെ മലയാള ഭാഷാപാഠശാലയുടെ സാഹിത്യപുരസ്കാരം ടി.സി.വി.സതീശന്റെ പ്രഥമ നോവലായ പെരുമാള്‍പുരത്തിന് ലഭിച്ചു. 15001 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ജനുവരി അവസാന വാരം വിതരണം ചെയ്യും.
ഭാഷകൊണ്ടും പ്രമേയം കൊണ്ടും വായനയുടെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന നോവല്‍, അധിനിവേശങ്ങളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദേശപ്പെരുമകളെ തിരിച്ചുപിടിക്കുന്നതിന്റെ, ഗ്രാമ്യനന്മകളില് പുതിയ ആവാസയിടങ്ങള്‍ രൂപപ്പെടുത്തേണ്ടുന്നതിന്റെ കാലിക സാംഗത്യത്തെ വിളിച്ചോതുന്നതാണെന്ന് പെരുമ്പടവം ശ്രീധരന് അധ്യക്ഷനും പ്രഭാവര്‍മ്മ, പി.കെ.ഗോപി, കെ.ടി.ബാബുരാജ് തുടങ്ങിയവര്‍ അംഗങ്ങളുമായ പുരസ്കാരസമിതി വിലയിരുത്തി. കഴിഞ്ഞ വര്‍ഷം കവിതാശാഖയ്ക്കായിരുന്നു പാഠശാലയുടെ പുരസ്കാരം.
സോഷ്യല്‍ മീഡിയയിലും ആനുകാലികങ്ങളിലും കഥകളും കവിതകളും എഴുതുന്ന ടി.സി.വി.സതീശന്റെ ആദ്യനോവല്‍ സംരംഭമാണ് പെരുമാള്‍പുരം. ഇതിനുമുമ്പ് അയാളുടേതായി രാത്രിമഴ പെയ്തിറങ്ങുകയാണ്, ശിവകാശിപ്പടക്കങ്ങള്‍ എന്നീ കഥാ സമാഹാരങ്ങള്‍ പുസ്തകരൂപത്തിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: