കൊച്ചി: അയ്യപ്പസ്വാമിയെ തൊഴുതു പുണ്യം നേടാന്‍ ശബരിമലയില്‍ എത്തുന്ന ഭക്തരെ കൊടും ക്രിമിനലുകളായിക്കണ്ട് നേരിടാന്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് പോലീസ് തയാറാക്കിയത് 275 പേജുകളുള്ള രൂപരേഖ.
തത്ത്വമസി എന്നും സ്വാമി ശരണം എന്നും ആമുഖ പേജില്‍ കുറിച്ച, ഈ വര്‍ഷത്തെ ശബരിമല ഉത്സവകാലത്തെ തയാറെടുപ്പുകള്‍ എന്ന പേരിലുണ്ടാക്കിയ രൂപരേഖ അയ്യപ്പഭക്തരെ നേരിടാനുള്ള പോലീസ് ഓപ്പറേഷന്‍ രേഖയാണ്. കഴിഞ്ഞ മണ്ഡലകാലം വരെ ഭക്തജനങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അവരെ നേരിടേണ്ടി വരും എന്ന് പറയുന്നു, ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഈ രേഖയില്‍.
എല്ലാ അര്‍ഥത്തിലും വിധി നടപ്പാക്കണം
പോലീസിന്റെ ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ എല്ലാ മണ്ഡലകാലത്തും തയാറാക്കാറുണ്ട്. എന്നാല്‍ ആചാരലംഘന നീക്കത്തിനെതിരെ തുലാമാസ പൂജയ്‌ക്കും ചിത്തിര ആട്ടവിശേഷത്തിനും ഉയര്‍ന്ന ഭക്തജന പ്രതിഷേധം മണ്ഡലമഹോത്സവകാലത്തും ഉയര്‍ന്നാല്‍ അടിച്ചമര്‍ത്താന്‍ ഉറച്ചിരിക്കുന്നു സര്‍ക്കാര്‍ എന്ന് പോലീസിന്റെ തയാറെടുപ്പുകളില്‍ നിന്നു വ്യക്തമാണ്.
സപ്തംമ്പര്‍ 28ലെ സുപ്രീംകോടതി വിധി അതിന്റെ എല്ലാ അര്‍ഥത്തിലും നടപ്പാക്കണം എന്ന് എല്ലാ ഉദ്യോഗസ്ഥരേയും പോലീസ്‌രേഖ ആഹ്വാനം ചെയ്യുന്നു. ഈ രൂപരേഖയില്‍ ഇടയ്‌ക്കിടെ യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി ആവര്‍ത്തിക്കുന്നുമുണ്ട്.
വരുണയും വജ്രയും കമാന്‍ഡോകളും
കലാപകാരികളെ നേരിടാനുള്ള സംവിധാനങ്ങളായ വജ്ര, വരുണ്‍ തുടങ്ങിയ പോലീസ് വാഹനങ്ങള്‍ നിലയ്‌ക്കല്‍, പമ്പ സെക്ടറുകളില്‍ വിന്യസിച്ചിട്ടുണ്ട്.
നിലയ്‌ക്കലും പമ്പയുമടക്കമുള്ള പ്രദേശങ്ങളെ ഒന്‍പതു പോലീസ് സെക്ടറുകളായിത്തിരിച്ചാണ് സേനാവിന്യാസം. ടിയര്‍ ഗ്യാസ് പ്രയോഗിക്കാനും നിര്‍ദേശമുണ്ട്. വെടിയുതിര്‍ക്കാനുള്ള പോലീസ് സംഘവും സജ്ജം. നാല്‍പ്പതു സായുധ കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ഇരുപതുപേരെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്യൂട്ടിയില്‍ നിന്നു വിളിച്ചതാണ്.
സാഹചര്യം നേരിടാന്‍ യോജിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം തെരഞ്ഞെടുത്തു ശബരിമലയില്‍ നിയോഗിക്കാനാണ് നിര്‍ദേശം.
ഏതൊക്കെ തരത്തില്‍ ഭക്തരെ നേരിടണം എന്നും രേഖയില്‍ വിശദീകരിക്കുന്നു. ഭക്തര്‍, പ്രതിഷേധക്കാര്‍ എന്നു രണ്ടായി തിരിച്ചാണ് ചിലയിടങ്ങളില്‍ പറയുന്നത്. എന്നാല്‍ ഏതു ഭക്തനും പ്രതിഷേധക്കാരനായി മാറിയേക്കാം എന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും പ്രതിഷേധത്തില്‍ പങ്കെടുത്തേക്കാമെന്നും മുന്നറിയിപ്പുണ്ട്. ശബരിമല ക്ഷേത്രജീവനക്കാരേയും കരുതിയിരിക്കണം എന്നും പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാനുള്ള പ്രവണത ഇവരും കാണിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.
നടന്നുവരുന്നവര്‍ക്ക് വേണം വാക്കേഴ്‌സ് കൂപ്പണ്‍
വാഹനങ്ങള്‍ക്കു മാത്രമല്ല നടന്നു വരുന്ന ഭക്തരേയും കൂപ്പണുകള്‍ നല്‍കി നിയന്ത്രിക്കണം എന്നാണ് നിര്‍ദേശം. പരമ്പരാഗത പാതയിലൂടെ നടന്നുവരുന്നവര്‍ക്ക് വാക്കേഴ്‌സ് കൂപ്പണുകള്‍ നല്‍കണം എന്നാണ് പറഞ്ഞിരിക്കുന്നത്.
കരിങ്കല്ലുമൂഴി, മുക്കൂട്ടുതറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോട്ടയം പോലീസ് എല്ലാ വാഹനങ്ങളും പരിശോധിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലാ പോലീസും ഇത്തരത്തില്‍ വിവിധ പ്രദേശങ്ങലില്‍ വാഹനങ്ങള്‍ പരിശോധിക്കും.
പമ്പയിലേക്കും സന്നിധാനത്തേക്കും എത്താന്‍ സാധ്യതയുള്ള ഭക്തരുടെ എണ്ണം ഓരോമണിക്കൂറിലും അവിടെ അറിയിക്കും. പമ്പയിലും എരുമേലിയിലും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരെ സാധിച്ചില്ലെങ്കിലും ഭക്തരെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ക്കൂടുതല്‍ സിസിടിവികള്‍, ഒരു ദിവസം 645 രൂപ വേതനത്തിന് അറുപതു ദിവസത്തേക്ക് 1500 സ്‌പെഷ്യല്‍ പോലീസുകാര്‍, വ്യോമനിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ തയാറാക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ല സര്‍ക്കാര്‍.
എത്ര അടിയന്തര സാഹചര്യമുണ്ടായാലും പകരക്കാരനെ നിയോഗിക്കാതെ ഡ്യൂട്ടി വിട്ടുപോകരുതെന്ന നിര്‍ദേശം പോലീസുകാരെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
















