ഹൈദരാബാദ്: കൈക്കൂലി കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീടുകളിലും ബന്ധുക്കളുടെ വസതികളിലും നടത്തിയ റെയ് ഡില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി.
അഴിമതി വിരുദ്ധവിഭാഗമാണ് റെയ്ഡ് നടത്തിയത്. ഷാമിർപേട്ട തഹസിൽദാർ തുമ്മക്കൊമ്മ സുചരിതയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള വീടുകൾ, ഫ്ലാറ്റുകൾ, ഭൂമികൾ എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയത്. മുപ്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സുചരിതയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്.
റെയ്ഡിൽ 2.17 ഏക്കർ കൃഷിഭൂമി, ഹൈദരാബാദിലെ മൂന്ന് ഫ്ലാറ്റുകൾ, രണ്ട് ഹൗസ് പ്ലോട്ടുകൾ, ആഡംബര കാറുകൾ, 1.2 കോടി രൂപ വിലമതിക്കുന്ന സ്വർണവും വജ്രാഭരണങ്ങളും, 12 ലക്ഷം രൂപയുടെ പണവും 38 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും കണ്ടെത്തി. ഇവയുടെ യഥാർത്ഥ വിപണി മൂല്യം ഇതിലും കൂടുതലാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
പരിശോധനയിൽ കണ്ടെത്തിയ സ്വത്തുക്കൾ പൂർവികമായി ലഭിച്ചതാണെന്നാണ് സുചരിതയുടെ വിശദീകരണം. എന്നാൽ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സർവീസിലിരിക്കെ സുചരിതയ്‌ക്കെതിരെ നിരവധി അഴിമതി പരാതികൾ ലഭിച്ചിരുന്നുവെന്നും, തെറ്റായ മാർഗങ്ങളിലൂടെ സമ്പാദിച്ച സ്വത്തുക്കളാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബിനാമി ഇടപാടുകളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സുചരിതയ്‌ക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കളുടെ ഉറവിടം, നിയമാനുസൃത വരുമാനവുമായി അവയ്‌ക്ക് പൊരുത്തമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അന്വേഷണസംഘം അറിയിച്ചു..
















